ന്യൂദല്‍ഹി: കേരളത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കും ഇടത് ബുദ്ധിജീവികള്‍ക്കും ജിഹാദി സംഘടനകളുമായി അടുത്ത ബന്ധമെന്ന് സൈന്യത്തിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ കമ്യൂണിസ്റ്റ് കേഡര്‍മാരെ ജോലി നല്കി ഇസ്ലാമിക ഭീകരത വ്യാപിപ്പിക്കുന്നതിനായി ജിഹാദികള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈന്യത്തില്‍ ഇന്റലിജന്‍സ് ഓഫീസറായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് 2006ല്‍ പൂനെയിലെ ദക്ഷിണ കമാണ്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ടൈംസ് നൗ ചാനലാണ് പുറത്തെത്തിച്ചത്. രാഷ്ട്രീയ-ജിഹാദി കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന് പ്രതികാരമായാണ് 2008ല്‍ പുരോഹിതിനെ മലേഗാവ് സ്ഫോടനക്കേസില്‍ യുപിഎ സര്‍ക്കാര്‍ പ്രതിയാക്കിയതെന്നാണ് ആരോപണം.
ഐഎസ് റിക്രൂട്ട്മെന്റിലുള്പ്പെടെ ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) നിരോധിത ഭീകരസംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പുതിയ രൂപമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിമിയുടെ മുതിര്‍ന്ന നേതാക്കളില്‍ പലരും ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചത്.
പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി നേതാക്കള്‍ക്ക് ബന്ധമുണ്ട്. നിരവധി മുസ്ലിം സംഘടനകള്‍ പിഎഫ്ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇടത് നേതാക്കളെയും ബുദ്ധിജീവികളെയും വിലക്കെടുത്ത് തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ സംഘടനക്ക് സാധിക്കുന്നുണ്ട്. ജോലിയും മറ്റ് സൗകര്യങ്ങളും സാമ്പത്തികവും ഇതിനായി നല്കുന്നു.
ലക്ഷ്കര്‍ ഇ ത്വയ്ബ, ഐഎസ്ഐ എന്നിവയുമായി മാവോയിസ്റ്റ് സംഘടനകളെ ബന്ധിപ്പിച്ചിരുന്നത് സിമിയാണ്. ഇപ്പോള്‍ ഈ പ്രവര്‍ത്തനം നടത്തുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. മാവോയിസ്റ്റ് നിഴല്‍ സംഘടനകളെയും മനുഷ്യാവകാശ സംഘടനകളെയും ഉള്‍പ്പെടുത്തി പൊതുവേദികള്‍ രൂപീകരിച്ചാണ് പിഎഫ്ഐയുടെ പ്രവര്‍ത്തനം. രാജ്യത്തിനെതിരായ ഇവരുടെ പ്രചാരണത്തിന് അനുകൂലമായി മതേതര പ്രതിഛായയുള്ള ഇടത് ബുദ്ധിജീവികളെ രംഗത്തിറക്കുന്നു.
മുസ്ലിം മാധ്യമങ്ങള്‍ക്ക് പുറമെ പ്രമുഖ പാര്‍ട്ടി പത്രത്തെയും ജിഹാദികള്‍ ഉപയോഗിക്കുന്നുണ്ട്. മുസ്ലിം പത്രങ്ങളില്‍ ജോലി നല്കി ഇതരമതത്തിലുള്ളവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. പല മുസ്ലിം പത്രങ്ങളുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളുടെ തലപ്പത്തും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണ്. പഴയ നക്സലുകളുടെയും കൂടാരമാണ് ഇത്തരം മാധ്യമങ്ങളും സംഘടനകളും. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: