ആലപ്പുഴ: പ്രതിഷേധം ശക്തമായതോടെ പോലീസും ആലപ്പുഴ നഗരസഭാധികൃതരും നടത്തിയ ഒത്തുകളി പൊളിഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ നഗരസഭയില്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായി.
ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ചെയര്മാന് തോമസ് ജോസഫ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫയലുകള്‍ കണ്ടെത്താന്‍ നല്കിയ സേര്‍ച്ച് വാറണ്ടിനു ഫലമില്ലാത്ത സാഹചര്യത്തിലാണു പോലീസ് അന്വേഷണം. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നികുതി കുറച്ചത്, കെട്ടിട നിര്‍മ്മാണങ്ങളുടെ അനുമതി എന്നിവ സംബന്ധിച്ച 34 ഫയലുകളാണു നഷ്ടപ്പെട്ടത്.
ഇതില്‍ 18 കെട്ടിടങ്ങളുടെ ഫയലുകള്‍ നഗരസഭയിലെ ഉപേക്ഷിക്കപ്പെട്ട അലമാരയില്‍ നിന്നു കണ്ടെടുത്തിരുന്നു. ഫയല്‍ കാണാതായതല്ലെന്നും മനഃപൂര്‍വം ആരോ കടത്തിയ ശേഷം തിരിച്ചെത്തിക്കുകയായിരുന്നെന്നു സംശയം ഉയര്‍ന്നിരുന്നു.
ഫയല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. നഗരസഭയില്‍ നിന്ന് ഫയലുകള്‍ കാണാതായെന്ന് സ്ഥിരീകരിച്ച് നഗരസഭാധികൃതര്‍ ഒരു മാസം മുന്‍പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
പക്ഷേ പോലീസനങ്ങിയില്ല. പോലീസ് അന്വേഷണം നടക്കാതായിട്ടും നഗരസഭയും മൗനം പാലിച്ചു. ഒടുവില്‍ ഒത്തുകളിക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് ജില്ലാ പോലീസ്ചീഫിന് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്.
അതിനിടെ തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ 13ന് സര്‍ക്കാരിന് നല്‍കുമെന്ന് അറിയുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് ആയി ഉപയോഗിക്കുന്ന പുറംബണ്ടിന്റെ വീതി അളന്നു തിട്ടപ്പെടുത്താന്‍ കളക്ടര്‍ സര്‍വേ വിഭാഗത്തിനു നിര്‍ദേശം നല്കി.
കരുവേലി പാടശേഖരത്തിന്റെ ബണ്ട് നിര്‍മ്മാണത്തില്‍ നിലം നികത്തിയിട്ടുണ്ടെന്നാണു കളക്ടറുടെ കണ്ടെത്തല്‍. കരുവേലി പാടശേഖരത്തിന്റെ ആവശ്യപ്രകാരം ജലവിഭവ വകുപ്പിന്റെ മേല്‍നോട്ടത്തിലാണു ബണ്ട് നിര്‍മ്മിച്ചതെന്നാണു ലേക്ക് പാലസ് റിസോര്‍ട്ടുകാരുടെ മറുപടി. എന്നാല്‍, മുമ്പുണ്ടായിരുന്നതിലും കൂടുതല്‍ വീതിയിലാണു ബണ്ട് നിര്‍മിച്ചതെന്നാണു തെളിവെടുപ്പില്‍ ഉയര്‍ന്ന സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: