തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തിയ ബി.ടെക് പരീക്ഷയില്‍ ആകെയുള്ള 79 ല്‍ 34 റാങ്കുകള്‍ കേപ്പിന്റെ (കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍) കീഴിലുളള എഞ്ചിനീയറിംഗ് കോളേജുകള്‍ നേടി.
കേപ്പിന്റെ കോളേജുകളിലുള്ള എല്ലാ ബ്രാഞ്ചുകളിലും റാങ്ക് ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്. കുസാറ്റില്‍ നിലവിലുളള 7 അടിസ്ഥാന ബ്രാഞ്ചുകളില്‍ മൊത്തം റാങ്കുകളുടെ 43 ശതമാനമാണ് കേപ്പ് കോളേജുകള്‍ കരസ്ഥമാക്കിയത്.
രണ്ടാം റാങ്ക് ഉള്‍പ്പെടെ മൊത്തം 15 റാങ്കുകള്‍ നേടി പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ് ചരിത്ര വിജയം സ്വന്തമാക്കി. വിവിധ ബ്രാഞ്ചുകളിലെ രണ്ടാം റാങ്കുകള്‍ ഉള്‍പ്പെടെ 7 റാങ്കുകള്‍ വീതം നേടി കിടങ്ങൂര്‍ എഞ്ചിനീയറിംഗ് കോളേജും, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജും തൊട്ടടുത്ത സ്ഥാനം നേടി. തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജ് 3 റാങ്കും വടകര, പത്തനാപുരം കോളേജുകള്‍ക്ക് ഓരോ റാങ്ക് വീതവും ലഭിച്ചിട്ടുണ്ട്.
സ്വകാര്യ സ്വാശ്രയ കോളേജുകളെ അമ്പരപ്പിക്കുന്ന വിജയമാണ് കേപ്പ് എഞ്ചിനീയറിംഗ് കോളേജുകള്‍ നേടിയതെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. താരതമ്യേന കുറഞ്ഞ ഫീസില്‍ മികച്ച അധ്യയനം സഹകരണ സ്ഥാപനമായ കേപ്പ് എഞ്ചിനീയറിംഗ് കോളേജുകളില്‍ ലഭ്യമാക്കുന്നതിന്റെ തെളിവാണ് ഉയര്‍ന്ന റാങ്കുകളെന്നും മന്ത്രി പറഞ്ഞു.
ലോക ബാങ്ക് സഹായത്തോടുകൂടി നടപ്പിലാക്കിയ സാങ്കേതിക വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തല്‍ പരിപാടി പ്രകാരം കേപ്പിന്റെ 5 കോളേജുകള്‍ക്ക് 10 കോടി രൂപ വീതം ധനസഹായം ലഭിക്കുകയുണ്ടായി. ഇതില്‍ 30 കോടി രൂപ ലബോറട്ടറിയും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തുതിന് ഉപയോഗിച്ചു.
കോളേജു തലത്തിലും സംസ്ഥാന, ദേശിയ, അന്തര്‍ദേശിയ തലത്തിലും നടത്തിയ ട്രെയിനിംഗ് പ്രോഗ്രാമില്‍ അദ്ധ്യാപകര്‍ പങ്കെടുക്കുകയും, പഠനനിലവാരം കുറഞ്ഞ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നടത്തിയതിന്റേയും ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: