തൃശൂര്‍: ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര എട്ടുനാളുകള്‍ പിന്നിടുമ്പോള്‍ യാത്രാവഴികളിലുടനീളം സ്വീകരണം നല്‍കുന്നത് ആയിരക്കണക്കിന് ജനങ്ങള്‍. പാലക്കാട് ജില്ലിയില്‍ നിന്ന് ഇന്നലെ യാത്ര തൃശ്ശൂരിലെത്തി. തൃശ്ശൂരില്‍ വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു.
തൃശ്ശൂര്‍ പൂരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ജനക്കൂട്ടമായിരുന്നു തേക്കിന്‍കാട് മൈതാനത്ത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനായിരുന്നു ഉദ്ഘാടകന്‍.
ഇന്നലെ രാവിലെ പാലക്കാട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം വി.കെ.സിങും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും സിപിഎം ചുട്ടുകൊന്ന രാധാകൃഷ്ണന്റെയും വിമലാദേവിയുടെ വീട് സന്ദര്‍ശിച്ചു. ജനരക്ഷാ യാത്രാനായകന് കുമ്മനം രാജശേഖരനും ഒപ്പമുണ്ടായിരുന്നു.
ഇന്നലെ വടക്കഞ്ചേരിയിലായിരുന്നു പാലക്കാട്ടെ സ്വീകരണം. വന്‍ജനാവലിയാണ് കടുത്ത ഉച്ചവെയിലിനെയും അവഗണിച്ച് കുമ്മനത്തെ സ്വീകരിക്കാന്‍ എത്തിയത്. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരിയില്‍ നിന്ന് മണ്ണുത്തിയിലേക്കുള്ള വാഹനജാഥ കടന്നുപോകുന്ന വഴിയിലും വന്‍ സ്വീകരണമാണ് ലഭിച്ചത്.
തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ വാണിയംപാറയിലും സ്വീകരണമൊരുക്കിയിരുന്നു.
മണ്ണുത്തിയില്‍ നിന്നാരംഭിച്ച പദയാത്രയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, കേന്ദ്ര മന്ത്രി വി.കെ.സിങ്, യുപി വനംവകുപ്പ് മന്ത്രി ധാരാസിങ്, കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ തുടങ്ങിയവരും കുമ്മനത്തിനൊപ്പം പദയാത്രയില്‍ പങ്കെടുത്തു. പതിനായിരങ്ങള്‍ പങ്കെടുത്ത പദയാത്രയ്ക്ക് കടന്നുവന്ന വഴികളില്‍ ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: