കൊച്ചി: ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാതെ പൊറുതിമുട്ടിക്കുന്ന സമീപനം തുടര്‍ന്നാല്‍ വേണ്ടിവന്നാല്‍ വിമോചനസമരം നടത്തി ഇടതുഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപിയുടെ ജനരക്ഷാ യാത്രയെ വലിയ ഭയപ്പാടോടെയാണ് സിപിഎം കാണുന്നത്. ബിജെപി ഒരു വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന കോടിയേരിയുടെ പ്രസ്താവന ഭീതിയില്‍ നിന്നുടലെടുത്തതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള തുറന്ന കത്തിലാണ് കുമ്മനം നിലപാട് വ്യക്തമാക്കിയത്.
ജനരക്ഷായാത്ര പയ്യന്നൂരില്‍ നിന്നാരംഭിച്ചപ്പോള്‍ത്തന്നെ സിപിഎം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. യാത്രയ്ക്കെതിരെ അസത്യപ്രചാരണം നടത്തുന്നു. കേരളത്തിലെ തിന്മകള് നിരത്തിയും വരാന്‍ പോകുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയുമാണ് ബിജെപി ജനരക്ഷായാത്ര നടത്താന്‍ നിശ്ചയിച്ചത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണിത്. ജാതി-മത വേര്‍തിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സിപിഎം നടത്തുന്ന അക്രമത്തെ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച ഭീകരഭീഷണി ചൂണ്ടിക്കാട്ടുകയുമാണ് ചെയ്തത്.
അതെങ്ങനെ തെറ്റാകുമെന്ന് കുമ്മനം കത്തില്‍ ചോദിച്ചു. മദനി ഉള്‍പ്പടെയുള്ള മതതീവ്രവാദികളെ സംരക്ഷിച്ച ചരിത്രമാണ് സിപിഎമ്മിനും കോണ്‍ഗ്രസ്സിനുമുള്ളത്.
കേരളത്തില്‍ മതതീവ്രവാദമുണ്ടെന്ന് ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി തന്നെ സമ്മതിച്ചതാണ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും, കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരിക്കുമ്പോള്‍ കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ബിജെപി ഇക്കാര്യം പറയുമ്പോള്‍ സിപിഎം അതിനെതിരെ രംഗത്തു വരുന്നത് ദുരൂഹമാണ്. ബിജെപിക്കെതിരെ അസത്യം പ്രചരിപ്പിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഭയപ്പാട് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചരിത്രം പരിശോധിച്ചാല്‍ എത്ര മുസ്ലീം സമുദായാംഗങ്ങളെ സിപിഎം പ്രവര്‍ത്തകര്‍ വകവരുത്തിയെന്ന് മനസ്സിലാകും.
ചെങ്കൊടി പിഴുതെറിയാന്‍ ബിജെപി മോഹിക്കേണ്ടെന്നാണ് സിപിഎം ദേശീയ സെക്രട്ടറി പറയുന്നത്. എന്നാല്‍ ചെങ്കൊടി പിടിച്ചവര്‍ തന്നെ പിഴുതെറിയല്‍ കൃത്യം നടത്തിയിരിക്കും. ജനരക്ഷാ യാത്രയ്ക്ക് ബിജെപി പോലും പ്രതീക്ഷിക്കാത്ത ജനപ്രീതി നേടിത്തന്ന കോടിയേരിക്കും സിപിഎമ്മിനും നന്ദിയറിയിച്ചാണ് കുമ്മനം കത്ത് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: