തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളാണ് അന്വേഷണക്കുരുക്കില്പ്പെട്ടതെന്നത് യാദൃച്ഛികമോ എന്ന ചര്‍ച്ചയും സജീവമാവും.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അഴിമതി നിരോധനനിയമപ്രകാരം വിജിലന്‍സ് കേസെടുക്കും. മാനഭംഗം, ഗൂഢാലോചന തുടങ്ങിയ കേസുകളില്‍ ക്രിമിനല്‍ അന്വേഷണവും തുടരും. കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് മന്ത്രിസഭയെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ അറിയിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം അന്വേഷണം പ്രഖ്യാപിച്ചതില്‍ രാഷ്ട്രീയമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം അനുസരിച്ചാണ് നടപടി. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയതിന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ക്രിമിനല്‍ കേസെടുക്കും. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവയാണ് കുറ്റം.
മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എംപിമാരായ കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഹൈബി ഈഡന് എംഎല്‍എ, മുന്‍ എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടി, ബഷീറലി തങ്ങള്‍, കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, എഡിജിപി കെ. പത്മകുമാര്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കും. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഊര്‍ജ മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന് എന്നിവര്‍ക്കെതിരെ അന്വേഷണവും നടത്തും.
ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. ഐജി ദിനേശ് കൈശപ്, എസ്പി പി.ബി. രാജീവ്, ഡിവൈഎസ്പിമാരായ ഇ.എസ്. രാജീവ്, എസ്. ഷാനവാസ്, ബി. രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്നതാണ് സംഘം.
ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുണ്ടായിരുന്ന ടെന്നി ജോപ്പന്, ജിക്കു, സലിംരാജ്, കുരുവിള എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്. സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും നടപടിയുണ്ടാകും.
അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിജിപി ഹേമചന്ദ്രന്, ഐജി പദ്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്, പോലീസ് അസോസിയേഷന് മുന്‍സെക്രട്ടറി ജി.ആര്. അജിത്ത് എന്നിവര്‍ക്കെതിരെ കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: