കുന്നത്തൂര്‍: ഭക്തരുടെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ഹിന്ദുസംഘടനകളുടെയും പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ശുഭകരമായ അവസാനം. ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രഭൂമി കയ്യേറ്റക്കാരില്‍ നിന്നും മോചിതമായി.
നീണ്ട നിയമ പോരാട്ടത്തിന് ശേഷം കോടികള്‍ വിലമതിക്കുന്ന സ്വത്ത് സ്വന്തമാകുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലെ ഒരു പക്ഷേ ആദ്യത്തെ സംഭവമാകും. ഈ സംഭവം കൂടുതല്‍ ക്ഷേത്രഭൂമികളിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രചോദനമാകും.
സുപ്രീം കോടതി നല്കിയ സമയ പരിധി അവസാനിച്ച ഇന്നലെ ഒരെണ്ണം ഒഴികെ മുഴുവന്‍ കയ്യേറ്റക്കടകളും പൊളിച്ചുമാറ്റി. അവശേഷിക്കുന്നതിന് പട്ടയം ഉണ്ടെന്നാണ് അവകാശവാദം. ഇത് പൊളിച്ച് മാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഒഴിഞ്ഞില്ലെങ്കില്‍ നാളെ റവന്യൂ അധികൃതര്‍ കെട്ടിടം പൊളിച്ച് നീക്കുമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തു ദേവസ്വം ബോര്‍ഡിന് കൈമാറുന്നതോടെ ഒഴിപ്പിക്കല്‍ പൂര്‍ണ്ണമാകും. ഹിന്ദു ഐക്യവേദിയുടെ സമര ചരിത്രത്തിലെ വിജയകരമായ മറ്റൊരു ഏട് കൂടിയായിണ് ചക്കുവള്ളിയിലെ പോരാട്ടം.’ഭരണ വര്‍ഗത്തിന്റെ ഒത്താശയോടെ നടന്ന കയ്യേറ്റത്തെ സമാധാനപരമായ സമരത്തിലൂടെയാണ് ഹൈന്ദവ ജനത നേരിട്ടത്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പല തവണ സംഘര്‍ഷത്തിന് ശ്രമിച്ചെങ്കിലും സമാധാനപരമായി സമരം മുന്നോട്ടുകൊണ്ട് പോകാന്‍ ഹിന്ദു ഐക്യവേദിക്കായി. ഒന്നര മാസം നീണ്ട സത്യാഗ്രഹ സമരത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളായ തെക്കടം സുദര്ശന്, പുത്തൂര്‍ തുളസി, ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ആര് സുജിത്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബിജു എന്നിവരാണ് സമരത്തിന് ചുക്കാന്‍ പിടിച്ചത്.
ശശികല ടീച്ചര്‍, ഇ.എസ്.ബിജു, വി.മുരളീധരന് തുടങ്ങി നിരവധി നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരം തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും അവയൊന്നും വിജയിച്ചില്ല. ഒടുവില്‍ സുപ്രീംകോടതി വിധിയെ മാനിച്ച് സമരം പിന്‍വലിക്കുകയായിരുന്നു. സ്വതന്ത്രമായ ക്ഷേത്രഭൂമി മതില് കെട്ടി സംരക്ഷിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി.
അതേസമയം കയ്യേറ്റക്കടകള്‍ പൊളിച്ചുമാറ്റുന്നതിന്റെ മറവില്‍ ക്ഷേത്രഭൂമിയില്‍ നിന്ന് മണ്ണ് കടത്താന്‍ നീക്കം. ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റിയ സാമഗ്രികള്‍ക്കൊപ്പം മണ്ണും നീക്കാനുള്ള ശ്രമം ഉപദേശകസമിതി തടയുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കേ ആയിരുന്നു മണ്ണ് കടത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: