കൊച്ചി: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ട പരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 10 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടിക്കെതിരെ നമ്പി നാരായണന് നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ വിധി. തുക മൂന്നാഴ്ചയ്ക്കകം നല്‍കാനാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
തന്നെ അന്യായമായി തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന് വിധി പുറപ്പെടുവിച്ചു. എന്നാല്‍ ഈ വിധി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
ഇതിനെതിരെയാണ് നമ്പി നാരായണന് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കേസിലേക്ക് വലിച്ചിഴച്ചതോടെ വ്യക്തിപരമായും തൊഴില്‍പരമായും ഏറെ നഷ്ടങ്ങള്‍ സംഭവിച്ചുവെന്നും അതിനാല്‍ നഷ്ടപരിഹാരം നല്കാന് നിര്‍ദേശിക്കണമെന്നുമുള്ള നമ്പി നാരായാണന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: