മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ 71.2 ശതമാനം പോളിങ്. 2016ല്‍ ഇത് 70.77 ശതമാനമായിരുന്നു. മുന്നണികള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ മികച്ച പോളിങ്ങാണ് വേങ്ങരയില്‍ നടന്നത്.
ഉച്ചവരെ പോളിങ് ശതമാനം മന്ദഗതിയിലായത് ആശങ്കക്ക് കാരണമായിരുന്നു. വൈകിട്ട് നാല് മണിയായിട്ടും 60 ശതമാനം പിന്നിട്ടിരുന്നില്ല. എന്നാല്‍ അവസാന രണ്ട് മണിക്കൂറില്‍ പോളിങ് ശതമാനം കുതിച്ചുയരുകയായിരുന്നു.
ആറ് പഞ്ചായത്തുകളിലായി 165 ബൂത്തുകള്‍ ഒരുക്കിയിരുന്നു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് മെഷീന് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ സംസ്ഥാനത്തെ ആദ്യ മണ്ഡലമെന്ന ബഹുമതിയും വേങ്ങര നേടിയെടുത്തു. മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കെ. ജനചന്ദ്രന് മാസ്റ്റര്‍ (എന്‍ഡിഎ), അഡ്വ.കെ.എന്‍.എ. ഖാദര്‍ (യുഡിഎഫ്), അഡ്വ.പി.പി. ബഷീര്‍( എല്‍ഡിഎഫ്) എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. പതിനഞ്ചിന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: