നെടുമങ്ങാട്: പട്ടണത്തിന് മുഖമുദ്രയായി നിലകൊള്ളുന്ന മുതുമുത്തശ്ശി ആലിനെ സംരക്ഷിച്ചും നടപ്പാതകള്‍ മോടിപിടിപ്പിച്ചും കച്ചേരി ജംഗ്ഷനെ മോഡല്‍ ജംഗ്ഷനാക്കാനുള്ള പോലീസിന്റെ പുത്തന്‍പദ്ധതി വിസ്മൃതിയിലായി.
ആല്‍മരത്തിനു ചുറ്റും ഉരുളന്‍കല്ലുകള്‍ പാകി മോടിപിടിപ്പിച്ചും നടപ്പാതയ്ക്കു ഇരുവശത്തുള്ള ചുമരുകളില്‍ ട്രാഫിക് ബോധവത്കരണ വാചകങ്ങള്‍ പ്രദര്‍ശിപ്പിച്ചും ടൗണ്‍ പ്രദേശം മറ്റ് താലൂക്കുകള്‍ക്ക് മാതൃക കാട്ടുന്ന ഇടമാക്കാനുള്ള പദ്ധതിക്കാണ് നാലുമാസം മുമ്പ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. മോഡല്‍ ജംഗ്ഷന് എന്ന ബോര്‍ഡും സ്ഥാപിച്ചു. അനധികൃതമായ വാഹന പാര്‍ക്കിംഗ്, കമാനങ്ങള്‍, പരസ്യബോര്‍ഡുകള്‍ എന്നിവയും ആലിന് ചുവട്ടിലെ വിശ്രമവും നിരോധിച്ചു. പിഡബ്ല്യുഡിക്കും നഗരസഭയ്ക്കും സ്വീകാര്യമായ പദ്ധതിയായിരുന്നു ഇത്. എന്നാല്‍ പോലീസില്‍ ഉണ്ടായ അഴിച്ചുപണിയുടെ ഭാഗമായി സിഐ അനില്‍കുമാറിനെ ആറ്റിങ്ങല്‍ സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ പദ്ധതി നിലച്ചു.
വേലി തന്നെ വിളവു തിന്നുന്ന കാഴ്ചയാണിപ്പോള്‍. ട്രാഫിക് പോലീസ് ജീപ്പ് പാര്‍ക്ക് ചെയ്യുന്നതും തൊഴിലാളികള്‍ വിശ്രമിക്കുന്നതും പ്രതിഷേധ യോഗങ്ങളും ഉപവാസങ്ങളും എല്ലാം സംഘടിപ്പിക്കുന്നതും ആല്മരച്ചവട്ടിലും മോഡല്‍ ജംഗ്ഷന് എന്ന ബോര്‍ഡിനു കീഴിലും. വാഹനയാത്രക്കാരെ തടഞ്ഞുനിര്‍ത്തി പെറ്റി നല്‍കുന്നതിനും സാക്ഷി മുതുമുത്തശ്ശി ആല്‍മരം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: