കണ്ണൂര്‍: കഴിഞ്ഞദിവസം ബിജെപി ഓഫീസ് പരിസരത്തു നിന്ന് ഇരുമ്പ് വടിയുള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ സിപിഎം നേതൃത്വവും ചില പോലീസുകാരും ചേര്‍ന്നുള്ള ഗൂഢാലോചന. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആയുധം കണ്ടെത്തിയെന്നാണ് ഔദ്യോഗികമായ വിശദീകരണം. സംഭവദിവസം രാവില ശുചീകരണത്തിനെത്തിയത് സാധാരണ കാണാത്തവരാണെന്നും ഇത് സംശയാസ്പദമാണെന്നും ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് കയറിപ്പോകുന്നതും ഓഫീസിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശുചീകരണതൊഴിലാളികള്‍ തിരികെപോയ ഉടനെ പോലീസെത്തി ആയുധങ്ങള്‍ കണ്ടെടുത്തു. ആയുധം കണ്ടു എന്ന് പറയപ്പടുന്ന സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ തെരച്ചില്‍ നടത്താതെ തിരികെ പോയതും ദുരൂഹമാണ്. ബിജെപിക്കെതിരെ കുപ്രചരണം നടത്താന്‍ ചില പോലീസുകാരെയും മുനിസിപ്പല്‍ ജീവനക്കാരെയും കൂട്ടുപിടിച്ച് സിപിഎം നടത്തിയ നാടകമാണ് സംഭവത്തിനു പിന്നില്‍. മിക്കദിവസങ്ങളിലും ശുചീകരണത്തൊഴിലാളികള്‍ ഇവിടെ റോഡ് വൃത്തിയാക്കാറുണ്ട്. എന്നാല്‍ സംഭവദിവസം മാത്രം പുതിയ ആളുകള്‍ സ്ഥലത്തെത്തുകയും ആയുധങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. പഴകിദ്രവിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ആയുധം കണ്ടെത്തിയതിന് ശേഷം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെ വ്യത്യസ്തമാണ്. ചില വാര്‍ത്താ ചാനലുകള്‍ ബിജെപി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചില ചാനലുകള്‍ ആയുധങ്ങള്‍ പിടികൂടിയെന്നാണ് കൊടുത്തത്. ചില പത്രങ്ങള്‍ അവരുടെ ഓണ്‍ലൈനില്‍ പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ആയുധങ്ങളുടെ ഫോട്ടോ അല്ല നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയ്ക്ക് ജില്ലയില്‍ ലഭിച്ച മികച്ച പ്രതികരണത്തില്‍ അസ്വസ്തത പൂണ്ട കമ്മ്യൂണിസ്റ്റ് നേതൃത്വം പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആയുധം കണ്ടെത്തല്‍ നാടകമെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: