തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി, നാല് മുന്മന്ത്രിമാര്, രണ്ട് എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രി, ഒരു യുവ എംഎല്‍എ, രണ്ട് മുന്‍എംഎല്‍എമാര്‍, ഒരു കേന്ദ്രനേതാവ് ഉള്‍പ്പെടെയുള്ളവര്‍ സേളാര്‍ കേസിലെ കുരിക്കില്പ്പെട്ടതോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്നു. യുഡിഎഫ് എന്നതിന് ഉപരി എ ഗ്രൂപ്പിന്റെ പവര്‍ നഷ്ടപ്പെട്ട അവസ്ഥയിലാക്കി സോളാര്‍ കേസിലെ കമ്മീഷന് കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെട്ടവരില്‍ അധികവും കോണ്‍ഗ്രസ് എ ഗ്രൂപ്പ് വിഭാഗത്തില്‍പ്പെട്ടവരും നിലവിലെ കെപിസിസി ഭാരവാഹികളുമാണ്. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത്രയധികം നേതാക്കള്‍ ഒരു കേസില്‍ പ്രതിയാകുന്നതും ഇതാദ്യം. ഐ ഗ്രൂപ്പിന് സോളാര്‍ കേസ് ആശ്വാസം പകരുമ്പോള്‍ എ ഗ്രൂപ്പിന് ഇടിവെട്ടേറ്റ പോലെയായി.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പൊതുസമ്മതനായി മടങ്ങി എത്താന്‍ തയ്യാറെടുക്കുമ്പോഴാണ്, എ ഗ്രൂപ്പിലെ അതികായകന് എന്ന് വിശേഷിപ്പിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സോളാര്‍ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും നേരിടേണ്ടി വരുന്നത്. അമ്പത്തിനാല് മണിക്കൂര്‍ സോളാര്‍ കമ്മീഷന്റെ മുന്നിലിരുന്ന് വിശദീകരണം നല്‍കിയിട്ടും കേസിലെ മുഖ്യസൂത്രധാരന്‍ എന്ന നിലയിലേക്ക് ഉമ്മന്‍ചാണ്ടി എത്തപ്പെടുകയായിരുന്നു. അതും മാനഭംഗകേസില്‍ പ്രതിയായി. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലും കോന്നി സ്റ്റേഷനിലും സരിത എസ്. നായര്‍ നല്കിയ പരാതി പ്രകാരം ഇനി തുടരന്വേഷണം നടക്കും.
ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തരും എ ഗ്രൂപ്പിന് തന്ത്രങ്ങള്‍ മെനയുന്നവരുമാണ് മുന്‍ മന്ത്രിമാരായ ആര്യാടന് മുഹമ്മദും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. ഇതില്‍ തിരുവഞ്ചൂര്‍ നിലവിലെ എംഎല്‍എ കൂടിയാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ക്രമിനല്‍ കേസ് നേരിടുമ്പോള്‍ മുന്‍ വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് മാനഭംഗത്തിനും അഴിമതിക്കുമുള്ള കേസ് നേരിടണം. മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എമാരുമായ അടൂര്‍ പ്രകാശും എ.പി. അനില്‍കുമാറും മാനഭംഗത്തിനും അഴിമതിക്കുമുള്ള കേസുകള്‍ നേരിടേണ്ടി വരും. അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പുകാരനാണെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തിന്റെ ആദ്യ ഘട്ടത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കര്‍ശനനിലപാടിലാണ് സീറ്റ് ലഭിച്ചത്. അന്നുമുതല്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് അടൂര്‍ പ്രകാശ്.
ഹൈബി ഈഡന് എംഎല്‍എയ്ക്കെതിരെ അഴിമതിക്കും മാനഭംഗത്തിനുമാണ് കേസ്. എ ഗ്രൂപ്പിലെ ചാണക്യ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലെ മുന്‍നിര നേതാക്കളാണ് മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവിയും ബെന്നി ബഹന്നാനും. ഇരുവര്‍ക്കുമെതിരെ ക്രമിനല്‍ കേസെടുക്കാനാണ് നീക്കം. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് ആണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആരാധകനാണ്. ഉമ്മന്‍ചാണ്ടി നേതൃപദവിയിലേക്ക് വന്നാല്‍ കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തെ യുഡിഎഫിലേക്ക് കൂട്ടാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് അഴിമതിക്കും മാനഭംഗത്തിനും എതിരെയുള്ള സോളാര്‍കേസ്. ഐ ഗ്രൂപ്പാണെങ്കിലും ഉമ്മന്‍ചാണ്ടിയോട് പ്രത്യേക അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് കെ.സി. വേണുഗോപാല്‍ എംപി. അഴിമതിക്കും മാനഭംഗത്തിനുമെതിരെയുള്ള കേസ് ഇനി നേരിടണം. ലോക്സഭയില്‍ കേരളത്തിന്റെ ശബ്ദമെന്നാണ് കോണ്‍ഗ്രസുകാര്‍ വേണുഗോപാലിനെ വിശേഷിപ്പിക്കുന്നത്. ചിറകൊടിഞ്ഞതു പോലെയാകും കെസി ഇനി ലോക്സഭയില്‍. കൂടാതെ മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യവും. കോണ്‍ഗ്രസ് നേതാവ് സുബ്രഹ്മണ്യവും സോളാര്‍ കേസിലെ പ്രതികളാകും.
സംഘടനാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് കെപിസിസി. അന്തിമ ഭാരവാഹി പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് എഐസിസി ഭാരവാഹികള്‍. അഴിമതിക്ക് കൂട്ട് നില്‍ക്കില്ലെന്ന് കേരളത്തിലെ കേന്ദ്രനേതാവ് ആവര്‍ത്തിക്കുമ്പോള്‍ സോളാര്‍ കേസോടെ ഭാരവാഹി പട്ടിക മാറ്റി എഴുതേണ്ടി വരുമെന്ന് തീര്‍ച്ച. കൂടാതെ കേസില്‍പ്പെട്ടവര്‍ നിലവിലെ സ്ഥാനങ്ങള്‍ ഒഴിയണമെന്ന ആവശ്യവും ഉയരും. തങ്ങളുടെ ഒരാള്‍ മാത്രമെ കുരിക്കില്‍ പെട്ടുള്ളൂ. അതിനാല്‍ കരുത്ത് കാട്ടി രമേശ് ചെന്നിത്തലയ്ക്ക് മുന്നേറ്റം നടത്താമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഭാവി തുലാസ്സിലാകുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: