കാഞ്ഞങ്ങാട് : കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന അതിര്‍ത്തിയായ ഹൊസങ്കടിയില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സംസ്ഥാനതല പുസ്തക യാത്ര സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് നാളേക്ക് മാറ്റിവെച്ചു. ശ്രീകൃഷ്ണ ജയന്തി 1980 മുതല്‍ കേരളത്തില്‍ പൊതു അവധി ദിവസമായിരുന്നിട്ടും തികച്ചും ഔദ്യോഗിക പരിപാടിയായ കുടുംബശ്രീ പുസ്തകയാത്രയുടെ ഉദ്ഘാടനം ഇന്ന് തന്നെ വേണമെന്ന് നിശ്ചയിച്ചത് മുസ്ലീം ലീഗിന് ഏറെ പ്രാമുഖ്യമുള്ള കുടുംബശ്രീ സംസ്ഥാന സമിതിയാണ്. ശ്രീകൃഷ്ണ ജയന്തിആഘോഷങ്ങളില് ഹിന്ദുവീടുകളിലെ അമ്മമാരും സഹോദരിമാരും പങ്കെടുക്കാതിരിക്കാന്‍ വേണ്ടി ബോധപൂര്‍വ്വമായ നീക്കം ഇതിന് പിന്നിലുണ്ട്. പ്രശ്നം വിവാദമായതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ഇന്ന് നടത്താന്‍ നിശ്ചയിച്ച പരിപാടി മറ്റീവ്ക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ കാര്യവാഹ് എം വേലായുധന്, സഹകാര്യവാഹ് അടോട്ട് കയ ബാലകൃഷ്ണന്, ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി കെ. വിദ്യാധരന്, ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്, ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത്, വിശ്വഹിന്ദു പരിഷത്ത് കാഞ്ഞങ്ങാട് ജില്ലാ സെക്രട്ടറി പി.വി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ ഇന്നലെ രാവിലെയാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് സഹീറിനെ കണ്ട് പരാതി നല്‍കിയത്. പരിപാടി മറ്റീവ്ക്കാനുള്ള സാങ്കേതിക പ്രയാസങ്ങള്‍ നിരത്തുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടതോടെ അദ്ദേഹം ഉദ്ഘാടന പരിപാടി ഒമ്പതിയിലേക്ക് മറ്റീവ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കുടുംബശ്രീയുടെ 14-ാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തമായ അനുഭവ പാഠങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള പുസ്കതയാത്ര വിവിധ ജില്ലകളിലൂടെ പര്യടനം നടത്തുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും തിരുവനന്തപുരത്ത് സമാപിക്കുന്നതുമാണ്. സംസ്ഥാനത്ത് ആയിരത്തില്‍ പരം പുസ്തകങ്ങളാണ് ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്.
സംഘപരിവാര്‍ സംഘടനകളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ശ്രീകൃഷ്ണ ജയന്തിപോലുള്ള ദേശീയദിനങ്ങള്‍ പോലും അവഗണിക്കാനുള്ള കേരള സര്‍ക്കാരിലെ ചിലരുടെ ഗൂഢോദ്ദേശ്യം വിലപ്പോകാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: