ഇടുക്കി: ശബരിമല മണ്ഡലകാല-മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും ഉറപ്പ് വരുത്താന്‍ നടപടി തുടങ്ങി. ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലാകളക്ടര്‍ ജി.ആര്. ഗോകുലിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സുഗമമായ യാത്രാസൗകര്യത്തിനും സുരക്ഷക്കും റോഡുകളുടെ അറ്റകുറ്റപണികള്‍ നേരത്തെതന്നെ ആരംഭിക്കണം. ഗതാഗത തിരക്ക് കുറക്കുന്നതിന് അനുബന്ധ പാതകളും ബൈപ്പാസുകളും ഉപയോഗപ്പെടുത്തണം. വാഹനങ്ങളുടെ പാര്‍ക്കിങിന് നിലവിലുള്ള സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.സുരക്ഷാനടപടികള്‍ക്കും ഗതാഗതനിയന്ത്രണത്തിനുമായി 1500 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അറിയിച്ചു. ഗതാഗതത്തെ ബാധിക്കാത്ത വിധം പാര്‍ക്കിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
പോലീസിന്റെ കൈവശമുള്ള 52 അസ്കാലൈറ്റ് ഉള്‍പ്പെടെ 150 അസ്കാലൈറ്റുകള്‍ ഉറപ്പുവരുത്തും. റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിന് യോഗം പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. കുമളിയില്‍ പാര്‍ക്കിങ് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യവ്യക്തികളുടെ സ്ഥലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താന്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നും കുമളി പൊതുവേദിയില്‍ മെഡിക്കല്‍ സൗകര്യം ഉറപ്പുവരുത്തണമെന്നും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ് പറഞ്ഞു. കമ്പംമെട്ട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്കിങിനും ടോയ്ലറ്റ് സൗകര്യത്തിനും വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാര്‍ സത്രം ഭാഗത്ത് താത്ക്കാലിക ടോയ്ലറ്റുകള്ക്ക് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി. രാജേന്ദ്രന് ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് എന്‍.ഒ.സി നല്കിയാല് ടോയ്ലറ്റ് സൗകര്യം പഞ്ചായത്തിന് ഏര്‍പ്പെടുത്താനാകും. ഇതിനായി പഞ്ചായത്ത് പ്രമേയം പാസാക്കി നല്കിയാല് കളക്ട്രേറ്റില്‍ നിന്നും ദേവസ്വം ബോര്‍ഡിന് നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്ന് കളക്ടര്‍ അറിയിച്ചു.
വനംവകുപ്പ് മകരവിളക്ക് സമയത്ത് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. ക്രമീകരണങ്ങളുടെ ഭാഗമായി എലിഫന്റ് സ്ക്വാഡ്, റാപ്പിഡ് റെസ്പോണ്‍സ് ടീം എന്നിവയുണ്ടാകും. അഞ്ച് ഇടങ്ങളില്‍ കുടിവെള്ള സൗകര്യം ഉറപ്പ് വരുത്തും. പരമ്പരാഗത പാതകളിലും പീരുമേട് താലൂക്ക് ആശുപത്രി ബന്ധപ്പെട്ട സി.എസ്.സി, പി.എച്ച്.സി എന്നിവിടങ്ങളിലും മെഡിക്കല്‍ സേവനം ഉറപ്പ് വരുത്തും. എ.എല്‍.എസ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ഡി.എം.ഒ ഇന്‍ചാര്‍ജ്ജ് ഡോ.പി.കെ. സുഷമ അറിയിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: