ആലപ്പുഴ: സിപിഎമ്മുകാരുടെ തല്ലുകൊണ്ടു മടുത്തു, പുന്നപ്ര-വയലാര്‍ ആചരണം ഇനി ഒന്നിച്ചു വേണ്ടെന്ന നിലപാടില്‍ സിപിഐ അണികള്‍. ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആലപ്പുഴ ജില്ലയില്‍ സിപിഎം വേട്ടയാടുകയാണ്. നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.
അക്രമ പരമ്പരയിലെ അവസാനത്തേതാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി സിപിഐ കഞ്ഞിക്കുഴി ലോക്കല്‍ കമ്മറ്റി സെക്രട്ടറി അനില്‍ കുമാറിനെയും കുടുംബത്തെയും സിപിഎമ്മുകാര്‍ വീടുകയറി ആക്രമിച്ചത്. ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ആക്രമിച്ചവരുടെ പേരു വിവരങ്ങള്‍ നല്‍കിയിട്ടും ഫലമില്ല, ഈ സാഹചര്യത്തില്‍ ഈ മാസം നടക്കുന്ന പുന്നപ്ര – വയലാര്‍ ആചരണം ഒറ്റയ്ക്ക് നടത്താന്‍ സിപിഐ തയ്യാറാകണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും പിന്നീട് വേട്ടയാടുകയും ചെയ്ത ടി.ജെ. ആഞ്ചലോസ് ജില്ലാ സെക്രട്ടറിയായിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. യോഗങ്ങള്‍ നടത്തുന്നതില്‍ പ്രതികരണം ഒതുങ്ങുകയാണ്. നേരത്തെ ടി. പുരുഷോത്തമന് ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവില്‍ സിപിഐ മാരാരിക്കുളം ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു, മാര്‍ക്സിന്റെയും ലെനിന്റെയും ഫോട്ടോകള്‍ വരെ നിലത്തിട്ട് ഉടച്ചു. ഇതേത്തുടര്‍ന്ന് ആ വര്‍ഷം പുന്നപ്ര-വയലാര്‍ ആചരണം സിപിഐ ഒറ്റയ്ക്കാണ് നടത്തിയത്.
ഈ തന്റേടം സിപിഐ നേതൃത്വത്തിന് ഇപ്പോള്‍ ഇല്ലെന്നും, സിപിഎമ്മിന് മുന്നില്‍ പാര്‍ട്ടി നേതൃത്വം മുട്ടുമടക്കിയെന്നുമാണ് സിപിഐ അണികള്‍ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം കായംകുളത്ത് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ഷിജിയെ കമ്പിവടിക്ക് തലയ്ക്കടിച്ച് സിപിഎമ്മുകാര്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. അക്രമികളെ നഗരസഭാ ചെയര്മാന് ശിവദാസനാണ് സംരക്ഷിക്കുന്നതെന്ന് സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്കു നഗരസഭാ ഹാളില്‍ ഓണസദ്യ നല്കിയതും വിവാദമായിരുന്നു.
എന്നാല്‍ വര്‍ഷം ഒന്നായിട്ടും നഗരസഭാ ചെയര്‍മാനെതിരെ സിപിഎം യാതൊരു നടപടിയും എടുത്തില്ല. ശിവദാസന്‍ ചെയര്‍മാനായി തുടരുന്നു. ഇതേയവസ്ഥയാണ് പല സ്ഥലങ്ങളിലും തുടരുന്നത്. എഴുപതുകളില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുകയും ഇരുപക്ഷത്തിനും രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്ത ജില്ലയാണ് ആലപ്പുഴ.
ഇനി അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പെങ്കിലും സിപിഎമ്മില്‍ നിന്ന് നേടിയെടുക്കാന്‍ സിപിഐ നേതൃത്വം അശക്തരാണ്.
ഈ സാഹചര്യത്തില്‍ പുന്നപ്ര- വയലാര്‍ ആചരണം, പി. കൃഷ്ണപിള്ള ചരമവാര്‍ഷികം തുടങ്ങിയവ തനിച്ചു നടത്തിയാല്‍ മതിയെന്ന വികാരം സിപിഐ അണികളില്‍ വ്യാപകമാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വമാകട്ടെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: