തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ ശരീരത്തില്‍ ഫലിക്കാതിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാന ആന്റിബയോട്ടിക് നയം 2018 ജനുവരിയില്‍ നടപ്പാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായുളള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അനാവശ്യ മരുന്നുകളുടെ ഉപയോഗം രോഗങ്ങള്‍ നിയന്ത്രിക്കുന്ന ശരീരത്തിലെ മറ്റ് ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും അപകടകരമാണ്. മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകളില്‍ പലപ്പോഴും ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധം പരിശോധിക്കാനുളള സംവിധാനങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണുളളത്.
ആന്റിബയോട്ടിക്ക് പ്രതിരോധം നേരിടാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടി എടുത്തുവരികയാണ്. ആശുപത്രികളില്‍നിന്ന് രോഗം പകരുന്നത് പരിശോധിക്കാന്‍ എല്ലാ ആശുപത്രികളിലും ആന്റി ഇന്ഫക്ഷന് കണ്ട്രോളിന് പ്രത്യേക ടീം ഉണ്ടാക്കിയിട്ടുണ്ട്.
ആശുപത്രിയില്‍ നിന്നു കിട്ടുന്ന ആന്റിബയോഗ്രാം എടുക്കും. മെഡിക്കല്‍ കോളേജുകളില്‍ വിവിധ വകുപ്പുകളില്‍ ഉപയോഗിക്കേണ്ട ആന്റിബയോട്ടിക്കുകള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് സംബന്ധിച്ച് ബോധവത്കരണം നല്കാന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: