കോഴിക്കോട്: മാറാട് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത യുഡിഎഫ് അത് കേന്ദ്രസര്‍ക്കാറിനെക്കൊണ്ട് അംഗീകരിച്ച് തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാറാട് ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടിലും കീഴ്ക്കോടതി വെറുതെവിട്ട 24 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു ഹൈക്കോടതിവിധിയിലും മാറാട് കൂട്ടക്കൊലകേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നടന്ന പാളിച്ചകളും ന്യൂനതകളും ചൂണ്ടിക്കാട്ടിയിരുന്നു.
ആഴത്തിലുള്ള ഗൂഢാലോചനയും വിദേശബന്ധവും സമഗ്രമായി അന്വേഷിക്കണമെന്നതിന്റെ അനിവാര്യത ചൂണ്ടിക്കാണിക്കുന്നതാണ് കോടതികളുടെ ഇത്തരം സുപ്രധാന നിര്‍ദ്ദേശങ്ങള്‍. അക്രമത്തിന്നിരയായ സമൂഹത്തിന് നീതി ലഭിക്കാന്‍ കാലവിളംബമുണ്ടാവുന്നത് അവര്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സിബിഐ അന്വേഷണം നടത്തുന്നതിനാവശ്യമായ സത്വരനടപടികള്‍ എടുത്ത് യുഡിഎഫ് തങ്ങളുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും തെളിയിക്കേണ്ടതുണ്ട്.
കേരള മുഖ്യമന്ത്രിയായിരിക്കെ മാറാട് സിബിഐ അന്വേഷണം നടത്താമെന്ന് മധ്യസ്ഥന്മാര് മുഖേന സമ്മതിച്ച എ.കെ.ആന്റണി സത്യസന്ധവും നിഷ്പക്ഷവുമായ സിബിഐ അന്വേഷണം ഉത്തരവിടുവിപ്പിക്കുന്നതിന് ധാര്‍മ്മിക ബാധ്യതയുണ്ട്. പ്രത്യക്ഷത്തില്‍ വന്ന പ്രതികള്‍ ശിക്ഷിക്കപ്പെടുകയും കൂട്ടക്കൊല ആസൂത്രണം ചെയ്ത യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം ആകാമെന്ന് പ്രഖ്യാപിച്ച മുല്ലപ്പള്ളി രാമചന്ദ്രന് പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കണം.
കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അനുഭവസ്ഥനും സിബിഐ ചുമതലയുള്ള കേന്ദ്ര അഭ്യന്തരസഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന് സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുന്‍കയ്യെടുക്കണം. കേന്ദ്രത്തിലേക്ക് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും തീരുമാനം അനന്തമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്യാനുള്ള നീക്കമാണ് യുഡിഎഫും ആവര്‍ത്തിക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരും. തീവ്രവാദശക്തികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമ്പോഴേ പ്രക്ഷോഭം അവസാനിക്കുകയുള്ളൂ, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: