അടിമാലി(ഇടുക്കി): വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. കൊലനടത്തിയശേഷം അറുത്തെടുത്ത സ്ത്രീയുടെ സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. സാമ്പത്തിക ഇടപാടാണ് ക്രൂരതക്ക് കാരണമെന്ന് പോലീസ് കണ്ടെത്തി. അടിമാലി പതിനാലാം മൈല്‍ ചരുവിള പുത്തന്‍പുരയില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് (41) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഭര്‍ത്താവ് സിയാദ് വീട്ടില്‍ എത്തിയപ്പോഴാണ് സെലീനയെ മരിച്ച നിലയില്‍ കണ്ടത്. വയറിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വീട് പൂട്ടിയ നിലയിലായിരുന്നു. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വഷണം ആരംഭിച്ചത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പതിനാലാം മൈലില്‍ വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധ നഗ്നയായ നിലയിലായിരുന്നു മൃതദേഹം. വീടിന് പിന്നില്‍ സെലീന വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി ഗിരോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടുമിനിറ്റിനുള്ളില്‍ പ്രതി പുറത്തിറങ്ങി. പ്രതിയുടെ ചിത്രം തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഗിരോഷ് നേരത്തെ ഒരു പീഡനശ്രമ കേസില്‍ കുടുങ്ങിയിരുന്നു. ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി കൊല്ലപ്പെട്ട സെലീനയുടെ സഹായം തേടി. ഈ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചതോടെ സെലീനയും ഗിരോഷും സൗഹൃദത്തിലാവുകയായിരുന്നു.
ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊടും ക്രൂരതക്ക് കാരണമായത്. സെലീനയെ വകവരുത്താന്‍ തീരുമാനിച്ചുറപ്പിച്ച് വീട്ടിലെത്തിയ ഗിരോഷ് സെലീനയുടെ തൊണ്ടയില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. പരിസരം വീക്ഷിച്ച് ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം തിരിച്ച് ചെന്ന് മാറിടം അതേ കത്തികൊണ്ട് അറുത്തെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതിഞ്ഞെടുത്തു. തുടര്‍ന്ന് ബൈക്കില്‍ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദേശീയപാതയില്‍ റാണിക്കല്ലിന് സമീപം കൊലചെയ്യാനുപയോഗിച്ച ആയുധം ഉപേക്ഷിച്ചു. അടിമാലിയിയില് ഓര്‍ക്കിഡ് എന്നപേരിലുള്ള ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു ഗിരോഷ്. ഇന്നലെ പുലര്‍ച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്.
സെലീന കൗണ്‍സിലിങ് നടത്തുകയും നിയമസഹായങ്ങള്‍ ചെയ്തു കൊടുത്തും സാമൂഹ്യ പ്രശനങ്ങളിലും ഇടപെട്ടിരുന്നു. അടിമാലി കേന്ദ്രീകരിച്ചായിരുന്നു സെലീന പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് കുട്ടികളുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മൂന്നാര്‍ ഡിവൈഎസ്പി എസ്. അഭിലാഷ്, സിഐ പി.കെ. സാബു, എസ്ഐ സന്തോഷ് സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും രാത്രിയില്‍ സംഭവസ്ഥലത്ത് എത്തി അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: