ചാലക്കുടി: സിപിഎമ്മിന് ഇരട്ടമുഖമാണുള്ളതെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷിലേഖി എംപി. ജനരക്ഷായാത്രയ്ക്ക് ചാലക്കുടിയില്‍ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മനുഷ്യാവകാശത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇവര്‍ തന്നെയാണ് കേരളത്തില്‍ ഇത്രമാത്രം മനുഷ്യക്കുരുതി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിലെ പങ്കാളിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന കാര്യം മുഖ്യമന്ത്രി മറക്കുകയാണ്.
എല്ലാ ജനവിഭാഗങ്ങളേയും ഒരുപോലെ കാണുന്ന ഭരണമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ദളിതരോട് ഒരു തരത്തിലുള്ള വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിച്ചിട്ടില്ല. സിപിഎം പോളിറ്റ്ബ്യൂറോയിലേക്ക് ഒരുദളിത് നേതാവിനെ ഉള്‍പ്പെടുത്താന്‍ ഇതുവരെ തയ്യാറാവാത്തവരാണ് ബിജെപിയെ വിമര്‍ശിക്കുന്നത്. പോളിറ്റ്ബ്യൂറോയില്‍ യച്ചൂരിമാരും കാരാട്ടുമാരും മാത്രമാണുള്ളത്. ദളിതനവിടേക്ക് പ്രവേശനമില്ല. ദളിതന്റേയും ന്യൂനപക്ഷങ്ങളുടേയും പേര് പറഞ്ഞ് ഭിന്നിച്ച് ഭരിക്കുവാനാണ് ഇവരുടെ ശ്രമമെന്നും അവര്‍ പറഞ്ഞു.
വിഭാഗീയതയുടെ പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. പ്രധാന മന്ത്രി നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ സാധാരണക്കാരില്‍ എത്തിക്കാത്ത അവസ്ഥയാണിന്ന് കേരളത്തിലുള്ളത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുകയും ജനാധിപത്യ പാര്‍ട്ടികളുടെ ഓഫീസുകളും മറ്റും തല്ലിത്തകര്‍ക്കുകയുമാണ് പാര്‍ട്ടി ചെയ്യുന്നത്. എവിടെ സ്ഫോടനങ്ങള്‍ ഉണ്ടായാലും അതിലെ പ്രതികള്‍ കേരളവുമായി ബന്ധമുള്ളവരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: