കൊച്ചി: പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രസംഗിച്ചും ജനങ്ങളെ കയ്യിലെടുത്ത് ഒരു കേന്ദ്രമന്ത്രി. പ്രമുഖ ബംഗാളിഗായകനും കേന്ദ്ര സഹമന്ത്രിയുമായ ബാബുല്‍ സുപ്രിയോ ആണ് ജനരക്ഷാ യാത്രയിലെ താരമായത്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയില്‍ അണിചേരാനെത്തിയ ബാബുല്‍ സുപ്രിയോ ചാലക്കുടിയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിച്ചാണ് താരമായത്. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ പാട്ടുപാടാന്‍ മന്ത്രിക്ക് മടിയൊട്ടുമുണ്ടായില്ല.
എഴുപതോളം ബോളിവുഡ് സിനിമകളിലും നിരവധി ബംഗാളി സിനിമകളിലും പാടിയിട്ടുള്ള ബാബുള്‍ സുപ്രിയോ നരേന്ദ്രമോദി മന്ത്രിസഭയിലെ മിന്നും താരമാണ്. ബംഗാളി ബിജെപിയിലെ ഊര്‍ജ്ജസ്വലതയുടെ മുഖമായ അദ്ദേഹം പിന്നണിഗാനരംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ബിജെപിയിലെത്തുന്നത്. പശ്ചിമബംഗാളില്‍ ബിജെപിയുടെ അടിത്തറ ശക്തമാക്കാന്‍ സുപ്രിയോയെപ്പോലെ ഊര്‍ജ്ജസ്വലരായ നേതാക്കള്‍ വേണമെന്ന് തിരിച്ചറിഞ്ഞ മോദിയും അമിത്ഷായും ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും നല്കി. അസന്‍സോള്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സുപ്രിയോ അടുത്ത എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ദോല സെന്നിനെ 70,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോകസഭയില്‍ എത്തിയത്. ഉന്നത വ്യവസായ വകുപ്പിന്റെ സഹമന്ത്രിയാണദ്ദേഹം.
കൊല്‍ക്കത്തയില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ ബാബുല്‍ ഗായകരുടെ കുടുംബത്തില്‍ ജനിച്ച സുപ്രിയോ പാട്ടിനോടുള്ള അഭിനിവേശം കൂടി ഉദ്യോഗം രാജിവെച്ചാണ് ബോളിവുഡില്‍ എത്തുന്നത്. കഹാനോ പ്യാര് ഹെ, സമീര്‍, ദിവാന, രംഗ്, നസീബ്, ചോരിചോരി ചുപ്കെചുപ്കെ, ദേവ്ദാസ്, ക്യാ യെഹി പ്യാര് ഹെ തുടങ്ങി എഴുപതിലധികം ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗാനം ഹിറ്റായിരുന്നു. മൂന്ന് ബംഗാളി ചിത്രങ്ങളില്‍ മുഴുനീള വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരു ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ മുമ്പ് ഒരു മലയാള സിനിമയില്‍ സംസ്കൃത ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ പേരും ഗാനവും മറന്നുപോയി. മലയാളം മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ള ഭാഷയാണെന്ന് സുപ്രിയോ പറഞ്ഞു.
ബംഗാളില്‍ ഇനിയൊരിക്കലും സിപിഎം തിരികെ അധികാരത്തിലെത്തില്ലെന്ന് സുപ്രിയോ ജന്മഭൂമിയോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മിന്റെ വഴിയേതന്നെയാണ് നീങ്ങുന്നത്. സിപിഎമ്മിന്റെ മുഖമുദ്ര കൊലയും അക്രമവുമായിരുന്നു. തൃണമൂലും അക്രമം നടത്തുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. വിദൂരമല്ലാത്ത ഭാവിയില്‍ അവര്‍ക്കും അധികാരത്തില്‍ നിന്നുപുറത്തു പോകേണ്ടിവരും. ബംഗാളില്‍ ഇനി ബിജെപിയുടെ കാലമാണ്. കേരളത്തിലും സിപിഎം കൊലക്കത്തി രാഷ്ട്രീയം പിന്തുടരുന്നത് അവരുടെ അവസാനത്തിനുവേണ്ടിയാണെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: