ന്യൂദല്‍ഹി: മകള്‍ ആരുഷിയെ വധിച്ചെന്ന കേസില്‍ ദന്തഡോക്ടര്‍ ദമ്പതികളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരെ അലഹബാദ് ഹൈക്കോടതി വിട്ടയച്ചു. മകളും വേലക്കാരനും കൊല്ലപ്പെട്ട കേസില്‍ ദമ്പതികളെ 2013 നവംബര്‍ 25ന് യുപി ഗാസിയാബാദിലെപ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരിപ്പോള്‍ ദസ്ന ജയിലിലാണ്.
സിബിഐ കോടതി വിധിക്കെതിരെ 2014 ജനുവരിയിലാണ് തല്‍വാര്‍ ദമ്പതികള്‍ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2008 മെയ് 15 രാത്രിയിലാണ് നോയ്ഡയിലെ ജല്‍വായൂ വിഹാറിലുള്ള ഇവരുടെ വസതിയില്‍, അവളുടെ കിടപ്പുമുറിയില്‍ ആരുഷിയെ കഴുത്തു പിളര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാലാം ജന്മദിനത്തിന് വെറും എട്ടു ദിവസം ബാക്കി നില്‍ക്കെയായിരുന്നു കൊലപാതകം. വേലക്കാരന് ഹേംരാജിനെയാണ് ആദ്യം സംശയിച്ചിരുന്നത്. പക്ഷെ രണ്ടു ദിവസം കഴിഞ്ഞ് അയാളുടെ വസതിയുടെ ടെറസില്‍ ഹേംരാജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വേലക്കാരന് ഹേമരാജുമായി ആരുഷിക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നും ഇവരുടെ സമാഗമം നേരിട്ടുകണ്ടതിനെത്തുടര്‍ന്ന് ദമ്പതികള്‍ മകളെയും വേലക്കാരനെയും കൊല്ലുകയായിരുന്നുവെന്നുമായിരുന്നു കേസ്.
മായാവതി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. ജൂണ്‍ ഒന്നിന് കേസ് സിബിഐക്ക് കൈമാറി. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചും സംശയിക്കുന്നവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയും നടത്തിയ അന്വേഷണത്തില്‍ രാജേഷ് തല്‍വാറിന്റെ കമ്പൗണ്ടര്‍ കൃഷ്ണയും കൂലിപ്പണിക്കാരായ രാജ്കുമാര്, വിജയ് മണ്ഡല് എന്നിവരും അറസ്റ്റിലായി. പക്ഷെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇവരെ വിട്ടയക്കേണ്ടിവന്നു. വീണ്ടുമൊരു സംഘത്തെ നിയോഗിച്ച് സിബിഐ പുരന്വേഷണം നടത്തി. ഈ സംഘം മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്കി.
എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ സിബിഐ കോടതി ലഭ്യമായ തെളിവുകള്‍ വച്ച് തല്‍വാര്‍മാരെ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഈ ശിക്ഷയാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.അപ്പീല്‍ കേട്ട ഹൈക്കോടതി മോശമായ അന്വേഷണത്തിന് സിബിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ജഡ്ജിമാര്‍ വിലയിരുത്തി. വിധി വന്നതോടെ ഡോക്ടര്‍ ദമ്പതികള്‍ ഇനി പുറത്തിറങ്ങും. മകളെ നഷ്ടപ്പെട്ടെങ്കിലും ഒന്‍പതു വര്‍ഷം നീണ്ട, അറസ്റ്റും ജയില്‍ വാസവും ഉള്‍പ്പെട്ട ദുരിതം അവരെ വിട്ട് ഒഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: