കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 500 ലധികം പേരെ കാണാതായിട്ടുണ്ടെന്നു ഫയര്‍ഫോഴ്സ് മേധാവി കെന്‍ പിംലോട്ട് അറിയിച്ചു.
കാറ്റ് പ്രവചാനാതീതമായതോടെ നിയന്ത്രിക്കാനാവാതെ കാട്ടുതീ കത്തിപ്പടരുകയാണ്. സംഭവത്തില്‍ 185 പേര്‍ക്കു പരിക്കേറ്റു വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടായിരം വീടുകളും കടകളും അഗ്നിക്കിരയായി. ഇതിനകം 1,15,000 ഏക്കര്‍ കത്തിനശിച്ചിട്ടുണ്ട്. 20,000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
സാന്‍ഫ്രാന്‍സിസ്കോയ്ക്കു വടക്കുള്ള സൊനോമ കൗണ്ടിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. മുന്തിരിത്തോട്ടങ്ങളുടെ നാടായ നാപാ, യുബാ കൗണ്ടികളില്‍നിന്ന് 25,000 പേരെ ഒഴിപ്പിച്ചു മാറ്റി. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുരന്ത സാഹചര്യത്തില്‍ സൊനോമ, നാപാ അടക്കം എട്ടു കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
1933 ഒക്ടോബറില്‍ ലോസ് ആഞ്ചലസിലെ ഗ്രിഫിത്ത് പാര്‍ക്കിലുണ്ടായ അഗ്നിബാധയില്‍ 29 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: