തിരുവനന്തപുരം: വക്കം ഷബീര്‍ കൊലക്കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. വക്കം ഉടക്കുവിളാകത്തു വീട്ടില്‍ സന്തോഷ്, സതീഷ്, വക്കം സ്വദേശി വിനായകന്, അണയില്‍ ഈച്ചംവിളാകത്ത്കിരണ്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. അഞ്ചാം പ്രതി നിധിനെ തിരുവനന്തപുരം സെഷന്‍സ് കോടതി വെറുതെ വിട്ടു.
കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിനെ ആറംഗസംഘം തടഞ്ഞുനിര്‍ത്തി മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്. ഇവരെല്ലാം തന്നെ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണ്.
വക്കം തൊപ്പിക്കവിളാകം റെയ്ല്‍വെ ഗേറ്റിനു സമീപമായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. ഷെബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തില്‍ ഉണ്ണികൃഷ്ണന് എന്നു വിളിക്കുന്ന ബാലുവിനും ഗുരുതര പരുക്കേറ്റിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയാറായത്.
ഡിജിപിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നു ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: