കാട്ടാക്കട: ‘ കാടുകാക്കും തേവന്മാരേ, കാലില്ലാതെ ഇഴയുന്ന ഈയുള്ളോനെ കാട്ടുമൃഗങ്ങള്‍ക്കും വേണ്ടേ’. കുറ്റിച്ചല്‍ ഉത്തരംകോട് പാങ്കാവ് വനവാസി ഊരിലെ സദാശിവന് കാണി (65) യുടെ തേങ്ങല്‍ നമ്മെയും കരയിപ്പിക്കും.
മുപ്പത് വര്‍ഷമായി പുറംലോകം കാണാതെ കാട്ടിനുളളില്‍ ഇഴഞ്ഞു കഴിയുന്ന വനവാസി. ഇരുകാലുകളും മുറിച്ചു മാറ്റിയ സദാശിവന് കാണിക്ക് ജീവിതം മടുത്തു. ആദിവാസികള്‍ക്ക് തേനും പാലും നല്‍കുന്നുവെന്ന് വീമ്പുമുഴക്കുന്ന സര്‍ക്കാരിനോട് സദാശിവന് കാണി ചോദിക്കുന്നത് ഒരു നേരമെങ്കിലും ഒരല്പം ഭക്ഷണം. അതിനു കഴിയില്ലെങ്കില്‍ ദയാവധം.
1986 ല്‍ ഇടതുകാലിനുണ്ടായ നീര്‍വീക്കമാണ് സദാശിവന് കാണിയുടെ ജീവിതം തകര്‍ത്തത്.
വൈദ്യശാസ്ത്രം പേരു കണ്ടെത്താത്ത രോഗം മൂര്‍ച്ഛിച്ച് കാല് മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. ഒരു വര്‍ഷത്തിനു ശേഷം ഇതേ അസുഖത്തെ തുടര്‍ന്ന് വലതു കാലും മുറിച്ചു. പത്താം ക്ലാസുകാരനായ കാണിക്ക് വനംവകുപ്പില്‍ വാച്ചര്‍ ജോലി ശരിയായപ്പോഴാണ് കാലുകള്‍ നഷ്ടമായത്. അതോടെ ആ പ്രതീക്ഷ നശിച്ചു. സദാശിവനെ ഒറ്റയ്ക്കാക്കാന്‍ വയ്യാത്തതിനാല്‍ ഭാര്യ ഉഷയ്ക്ക് കൂലിപ്പണിക്ക് പോകാനും കഴിയില്ല. ഏക മകന് രഞ്ജിത്ത് പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും പുറത്തേക്ക് പോകണമെങ്കില്‍ രഞ്ജിത്ത് ഒക്കത്തെടുക്കണം. മകന് ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ പട്ടിണി കൂടാതെ കഴിയാമായിരുന്നു.. സദാശിവന് പറയുന്നു.
പാങ്കാവിലെ പ്രധാന റോഡില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ഇടുങ്ങിയ മണ്‍റോഡിലൂടെ യാത്ര ചെയ്തശേഷം ഒരു കിലോമീറ്റര്‍ കാട്ടുപാതയിലൂടെ കാല്‍നടയായി സഞ്ചരിച്ചാല്‍ സദാശിവന് കാണിയുടെ കുടിലിലെത്താം. നാലുദിക്കും കുന്നുകളാല്‍ ചുറ്റപ്പെട്ട ഊര്. കാട്ടാനയും കാട്ടുപന്നിയുമടക്കം വന്യമൃഗ ശല്യം രൂക്ഷമാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: