ന്യൂദല്‍ഹി/മുംബൈ: ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ കരുത്തരായ ഘാന ഇന്ത്യയെ മുക്കിയത്. ഇതോടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ 9 ഗോളുകള്‍ വഴങ്ങിയപ്പോള്‍ അടിച്ചത് ഒരെണ്ണം മാത്രം. ഘാനക്ക് വേണ്ടി എറിക് ഐയ, റിച്ചാര്‍ഡ് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരാണ് ഗോള്‍ നേടിയത്.
അതേസമയം മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെ തകര്‍ത്തു. ഇതോടെ ഘാനക്കും അമേരിക്കയ്ക്കയും കൊളംബിയയ്ക്കും ആറ് പോയിന്റ് വീതമായി. മൂന്ന് ടീമകളും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഘാന ചാമ്പ്യന്മാരായപ്പോള് കൊളംബിയ രണ്ടാം സ്ഥാനക്കാരും അമേരിക്ക മൂന്നാം സ്ഥാനക്കാരുമായാണ് അവസാന 16-ല്‍ ഇടം നേടിയത്. കൊളംബിയയോടേറ്റ കനത്ത പരാജയമാണ് അമേരിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ടീമില്‍ നാല് മാറ്റങ്ങളുമാണ് ടീം ഇന്ത്യയുടെ കൗമാരപ്പട ഘാനക്കെതിരെ കളത്തിലിറങ്ങിയത്. ജിതേന്ദ്രസിങ്, സുരേഷ് വാങ്ജാം, അനികേത് ജാദവ്, നോംഗ്ദാംബ നവോറം എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ നിന്‍തോയിംഗാന്‍ബ മീട്ടെയ്, അഭിജിത്ത് സര്‍ക്കാര്‍, റഹിം അലി, നമിത് ദേശ്പാണ്ഡെ എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി.
കളിയില്‍ മുന്‍തൂക്കം ഘാനക്കായിരുന്നു. തുടക്കം മുതല്‍ ഇന്ത്യന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ ഘാന താരങ്ങള്‍ക്കായി. അതേസമയം കൊളംബിയക്കെതിരെ കളിച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ഇന്ത്യന്‍ നിര പരാജയപ്പെടുകയും ചെയ്തു. ആദ്യ പകുതിയില്‍ ഒരു ഡസനോളം ഷോട്ടുകള്‍ അവര്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യം വച്ച് അടിച്ചു. ഇതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.
എന്നാല്‍ ഗോളി ധീരജ് സിങിന്റെ ഉജ്ജ്വല പ്രകടനം ഘാനയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഒടുവില്‍ 43-ാം മിനിറ്റിലാണ് ധീരജിന് ആദ്യമായി പിഴച്ചത്. സാദിഖ് റഹിം ഇന്ത്യന്‍ ബോക്സിലേക്ക് നല്കിയ ക്രോസ് ഗോള്‍കീപ്പര്‍ ധീരജ് തട്ടിപ്പെറിച്ചെങ്കിലും പന്ത് കിട്ടിയത് ഘാന നായകന് എറിക് ഐയയുടെ കാലുകളില്‍. എറികിന് പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്ന് എറിക് പായിച്ച ഷോട്ട് വലയില്‍. ഇന്ത്യ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഘാന പ്രതിരോധം മറികടക്കാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ 1-0ന് ഘാന മുന്നില്‍.
രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് ആയപ്പോള്‍ ഘാന രണ്ടാം ഗോളും നേടി. എറിക് ഐയ തന്നെ ഇത്തവണയും സ്കോറര്‍. ഇടതുവശത്തുനിന്ന് ബോക്സിലേക്ക് വന്ന ക്രോസ് ഇന്ത്യന്‍ പ്രതിരോധനിര താരം തട്ടിത്തെറിപ്പിച്ചത് പിടിച്ചെടുത്ത ഐയ സുന്ദരമായ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോളും വഴങ്ങി. പ്രതിരോധനിരയുടെ പിഴവില്‍ നിന്ന് വീണുകിട്ടിയ പന്തുമായി മുന്നേറിയ ഡാന്‍സോ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ നാലാം ഗോളും ഘാന നേടി. വലതുവിംഗില്‍ക്കൂടി മുന്നേറി ഘാനതാരം അടിച്ച പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ട് പന്ത് ഇമ്മാനുവേല്‍ ടോകു അനായാസം വലയിലെത്തിച്ചു.
മുംബൈയില്‍ അമേരിക്കക്കെതിരെ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കൊളംബിയ നയം വ്യക്തമാക്കി. ജുവാന്‍ വിദാലാണ് അമേരിക്കന്‍ വല കുലുക്കിയത്. എന്നാല്‍ 24-ാം മിനിറ്റില്‍ ജോര്‍ജ്ജ് അകോസ്റ്റയിലൂടെ അമേരിക്ക സമനില പിടിച്ചു. പിന്നീട് 67-ാം മിനിറ്റില്‍ ജുവാന്‍ പെനലോസ ഫ്രീകിക്കിലൂടെ കൊളംബിയയെ വീണ്ടും മുന്നിലെത്തിച്ചു. 87-ാം മിനിറ്റില്‍ ഡെയ്ബര് കെയ്സിഡോയും ലക്ഷ്യം കണ്ടതോടെ കൊളംബിയന്‍ വിജയം പൂര്‍ണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: