തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കാരുണ്യ ഫാര്‍മസി വഴി സൗജന്യ മരുന്ന് നല്കിയ വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
കുടിശിക വാങ്ങിയ ശേഷം കാരുണ്യ ഫാര്‍മസികള്‍ക്ക് ആവശ്യമുള്ള മരുന്നുകള്‍ കോര്പ്പറേഷന് അടിയന്തരമായി നല്‍കണമെന്നും കമ്മീഷന് ആക്ടിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് കോര്പ്പറേഷന് എംഡിക്ക് നിര്‍ദ്ദേശം നല്കി.തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നിന്നു കോര്പ്പറേഷന് ലഭിക്കേണ്ട കുടിശിക ആദ്യം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ആവശ്യമുള്ള മരുന്നുകള്‍ ലഭ്യമാക്കണമെങ്കില്‍ വിവിധ ആശുപത്രികള്‍ കോര്പ്പറേഷന് നല്‍കേണ്ട തുക നിശ്ചിത സമയത്തിനുളളില്‍ തന്നെ നല്‍കേണ്ടതാണ്. സൗജന്യ മരുന്ന് വിതരണം നിലയ്ക്കാന്‍ ഇടവരുത്തരുതെന്നും ഉത്തരവില്‍ പറയുന്നു.കമ്മീഷന് ബന്ധപ്പെട്ടവരില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. വര്‍ഷങ്ങളായി കുടിശിക നിലനില്‍ക്കുന്നുണ്ടെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കമ്പനികളില്‍ നിന്നു 30 ദിവസത്തിനകം പണം നല്‍കാമെന്ന വ്യവസ്ഥയിലാണ് കോര്പ്പറേഷന് മരുന്ന് വാങ്ങുന്നത്. കുടിശിക വരുമ്പോള്‍ മരുന്ന് ലഭിക്കില്ല. തുച്ഛമായ മാര്‍ജിന്‍ മാത്രം ഈടാക്കി പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിക്ക് ഭീമമായ കുടിശിക തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന കോര്പ്പറേഷന് നല്‍കാനുള്ള കുടിശിക നല്‍കണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും തുച്ഛമായ തുക മാത്രമാണ് കോര്പ്പറേഷന് ലഭിച്ചത്.
മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ ആശുപത്രികളിലേക്ക് കടമായി നല്കുന്ന മരുന്ന് വിതരണം നിര്‍ത്തിവയ്ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.ആര്‍എസ്ബിവൈ, കാരുണ്യ ബനവലന്റ് ഫണ്ട്, സുകൃതം, ആരോഗ്യ കിരണം, ചിസ്പ്ലസ് തുടങ്ങിയ പദ്ധതികള്‍ക്ക് കോര്പ്പറേഷന് മരുന്ന് വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര പദ്ധതികളിലെ മരുന്നിനുള്ള പണം നല്കാന് ഫണ്ട് ആവശ്യത്തിനുണ്ടായിട്ടും ചില ഉദേ്യാഗസ്ഥര്‍ താത്പര്യം കാണിക്കാത്തതാണ് ഫണ്ട് ലഭ്യമാകാത്തതിന് കാരണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ.രാജു നല്കിയ പരാതിയില്‍ പറയുന്നു.
കാന്‍സര്‍ രോഗത്തിനുള്ള മരുന്നുകളും മറ്റും വിലപിടിപ്പുള്ളതിനാല്‍ ഇവ കാരുണ്യ ഫാര്‍മസി വഴി വിതരണം ചെയ്യാതിരുന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ കഷ്ടത്തിലാകുമെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ശ്രദ്ധിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: