പശ്ചിമബംഗാള്‍ സിപിഎം അടക്കിവാണ കാലമുണ്ടായിരുന്നു. 35 വര്‍ഷം സിപിഎം നയിച്ച മുന്നണിയാണ് പശ്ചിമബംഗാള്‍ ഭരിച്ചത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയോട് നിയമസഭയില്‍ ഒരു ചോദ്യമുന്നയിച്ചിരുന്നു. അതിനുത്തരമായി 30 വര്‍ഷത്തിനിടയില്‍ 25,647 രാഷ്ട്രീയ കൊലകള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട് എന്നായിരുന്നു ഉത്തരം. ഒരുവര്‍ഷം ആയിരത്തിനടുത്ത് രാഷ്ട്രീയ കൊലപാതകം.
40 വര്‍ഷത്തിനിടയില്‍ എത്ര കൊലപാതകം എന്നാണ് ചോദ്യമെങ്കില്‍ ഞെട്ടിപ്പിക്കുന്ന ഉത്തരം തന്നെ ലഭിക്കുമായിരുന്നു. മിക്ക കൊലപാതകങ്ങള്‍ക്കും പിന്നില്‍ സിപിഎം തന്നെയായിരുന്നു. വിദഗ്ദ്ധമായി കൊലപാതകം നടത്താന്‍ നല്ല പരിശീലനം ലഭിച്ചവരായിരുന്നു ബംഗാളിലെ സഖാക്കള്‍.
സിപിഎം മന്ത്രിമാരുടെ വസതിക്കടുത്ത് നിന്നുപോലും അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസുകാരനായ സിദ്ധാര്‍ത്ഥ ശങ്കര്‍ റായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉരുളക്കിഴങ്ങ് വില്പനപോലെ ലഭ്യമായിരുന്നു ബോംബുകള്‍. സിപിഎം കൊല നടത്താത്ത ദിവസം പശ്ചിമബംഗാളിലുണ്ടായിരുന്നില്ല. ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധമൊഴിഞ്ഞ കാലമുണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്ത് ഭരണം പിടിച്ച സിപിഎം ഭരണത്തിലും കൊലയ്ക്ക് അറുതിയുണ്ടായില്ല. ഇതിനെതിരെ പൊരുതിയ മമത ബാനര്‍ജി മേല്‍ക്കൈ നേടി. സിപിഎം ഭരണത്തില്‍ അക്രമമല്ലാതെ മറ്റൊന്നും നടന്നില്ല.
പട്ടിണി മാറ്റാന്‍ അവര്‍ക്കായില്ല. സച്ചാര്‍ കമ്മറ്റി കണ്ടെത്തിയത് മുസ്ലീങ്ങള്‍ ഏറെ ജീര്‍ണിച്ച ജീവിതം നയിച്ചത് ബംഗാളിലെന്നാണ്. ഇപ്പോള്‍ സൈക്കിള്‍ റിക്ഷ ചവിട്ടി ജീവിക്കുന്ന ജനങ്ങളുള്ളത് കൊല്‍ക്കത്തയിലാണ്. വികസനം സൃഷ്ടിക്കാനും കഴിഞ്ഞില്ല. ആകെ പച്ചപിടിച്ച ഒരേ ഒരു നേതാവ് ജ്യോതിബസുവിന്റെ മകന് ചന്ദന്‍ ബസു മാത്രമാണ്. ഭരണം മടുത്ത ജനങ്ങളും അണികളും മമതാ ബാനര്‍ജിക്കൊപ്പം നിന്നു.
കൊലയ്ക്ക് പരിശീലനം നേടിയ സഖാക്കളും മമതയ്ക്കൊപ്പമെത്തി. കൊന്നു ശീലിച്ചവര്‍ കാലമെത്രപോയാലും കൊലപാതകത്തില്‍ അഭിരമിക്കാന്‍ താല്പര്യം കാട്ടും. തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയിട്ടും സഖാക്കളുടെ സ്വഭാവം മാറിയില്ല. കൊടി മാറ്റി പിടിച്ചതല്ലാതെ ശീലം മാറ്റിയില്ല. അതുകൊണ്ടുതന്നെ സിപിഎംകാരെ വേട്ടയാടുകയായി തൃണമൂല്‍ കോണ്‍ഗ്രസ്. നൂറുക്കണക്കിനാളുകള്‍ വധിക്കപ്പെട്ടു. നേരത്തെ ചെങ്കൊടിയേന്തിയവര്‍ തന്നെ ചെങ്കൊടി പിഴുതെറിയുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാര്‍ട്ടി ഓഫീസുകള്‍ ഉള്‍പ്പെടെ മറു ചേരിയിലേക്ക് എത്തുന്നു.
ബംഗാളിലെ കൊലപാതകങ്ങള്‍ കണ്ടുപഠിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന് പറഞ്ഞത് അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയിട്ടുണ്ടല്ലൊ. എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റും രണ്ടുതവണ സിപിഎം ലോകസഭാംഗവുമായ ആളാണ് അബ്ദുള്ളക്കുട്ടി. ‘ബംഗാളില്‍ എതിരാളികളെ കൊന്നാല്‍ ചോരപോലും കാണില്ല.
ആഴത്തില്‍ കുഴിയെടുത്ത് അതില്‍ രണ്ടു ചാക്ക് ഉപ്പ് ചേര്‍ത്ത് മൃതദേഹം കുഴിച്ചുമൂടിയാല്‍ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍’ എന്ന് പിണറായി പറഞ്ഞപ്പോള്‍ തരിച്ചിരുന്നുപോയി എന്നാണ് അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയത്. ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കൊല്ലാന്‍ കിട്ടുന്ന ഒരു പഴുതും സിപിഎം പാഴാക്കില്ല. ഇക്കൂട്ടരെ കൊല്ലാന്‍ ആരെങ്കിലും സന്നദ്ധമാകുന്നുവെങ്കില്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു.
എന്ഡിഎഫ്കാര്ക്കും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കും ലഭിച്ച സൗകര്യങ്ങള്‍ അതിന്റെ തെളിവാണ്.
തലശേരിയിലെ ഫസല്‍ വധമായിരുന്നല്ലൊ സിപിഎമ്മിനെ വേട്ടയാടിയത്. ഫസല്‍ വധക്കുറ്റമേല്ക്കാന് സിപിഎമ്മില്‍ നിന്ന് ആര്‍എസ്എസില്‍ എത്തിയ ഷാജി എന്ന കുട്ടപ്പനില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സിബിഐ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
സിപിഎം പ്രവര്ത്തകനായിരുന്നപ്പോഴുള്ള പരിചയവും അടുപ്പവുമാണ് ഷാജിയോട് ഈ അഭ്യര്‍ത്ഥന നടത്താന്‍ കാരണം. എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. സിപിഎമ്മിന്റെ ആവശ്യം നിരസിച്ച ഷാജി അധികം വൈകാതെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
ദേശാഭിമാനിയുടെ ഏജന്റായിരുന്ന ഫസല്‍ സിപിഎം വിടുകയും ഏജന്‍സി നിര്‍ത്തുകയും ചെയ്തു. എന്‍ഡിഎഫ് പ്രവര്‍ത്തകനായി മാറിയ ഫസല്‍ ‘തേജസ്’ പത്ര ഏജന്റായി. പത്രം വരിക്കാര്‍ക്ക് നല്കാന് പോകവെ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് കൊലപാതകം നടക്കുന്നത്. ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സ് റോഡിലൂടെ പോവുകയായിരുന്ന ഫസലിനെ തടഞ്ഞുനിര്‍ത്തി കൊന്നതിന് ദൃക്സാക്ഷികളുണ്ട്.
ടി. അജിവാസും കെ. ഷഹനാദും. ഇവരെ സ്വാധീനിക്കാന്‍ പ്രതികള്‍ നിരന്തരം ശ്രമിക്കുകയാണ്. കുത്തേറ്റ് കുതറിയോടിയ ഫസല്‍ സമീപത്തെ ഉമ്മയാസ് വീട്ടില്‍ കയറാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ അക്രമികള്‍ പിടികൂടി ഇരുട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മരണം ഉറപ്പാക്കി. ഫസല്‍ വധം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം പോലീസ് തന്നെ പൊളിച്ചത് നേരത്തെ വിശദീകരിച്ചതാണ്.
പ്രതിയോഗികളെ നേരിട്ട് കൊല്ലുക, അല്ലെങ്കില്‍ കൊല്ലുന്നവരെ സഹായിക്കുക. അതാണ് സിപിഎം അവലംബിക്കുന്ന രീതി. മത തീവ്രവാദികള്‍ക്ക് ലഭിക്കുന്ന സഹായം അതിന്റെ ഭാഗമാണ്. ജയിലില്‍പോലും അവര്‍ക്ക് സുഖസൗകര്യങ്ങളൊരുക്കാന്‍ സിപിഎമ്മിന് മടിയുമില്ല, മനഃസാക്ഷിക്കുത്തുമില്ല.
കണ്ണൂരിലും തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിവിധ ജയിലുകളിലും ഭീകരര്‍ക്ക് സുഖസൗകര്യമൊരുക്കുന്നതില് സിപിഎം മന്ത്രിസഭ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പുറത്തുനിന്ന് ഭക്ഷണം, വിദേശത്തേക്ക് പോലും ഫോണ്‍ വിളിക്കാന്‍ സൗകര്യം.
ഇതിലും വലിയ ഒത്താശ ചെയ്യാനുണ്ടോ? തടവിലിരിക്കെ കോടതിയില്‍ കേസ് അവധിക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഭാര്യമാരുമായി സല്ലപിക്കാന്‍ ഹോട്ടലില്‍ മുറി ഒരുക്കാനും പുറത്തു കാവലിന് പോലീസിനെ നിര്‍ത്താന്‍പോലും തയ്യാറാകുന്ന ഭരണം കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലുമുണ്ടോ?
(അവസാനിച്ചില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: