ന്യൂദല്‍ഹി: കേരളത്തിലെ ക്യാംപസുകളിലെ മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ നവംബര്‍ 11ന് തിരുവനന്തപുരത്ത് എബിവിപിയുടെ മഹാറാലി. ‘അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന റാലിയില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ അണിചേരുമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ പറഞ്ഞു.
കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അരലക്ഷത്തോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇതിനായി രാജ്യവ്യാപക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്റ് നാഗേഷ് ഠാക്കൂര്‍, സംഘടനാ സെക്രട്ടറി സുനില്‍ അംബേദ്കര്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എസ്എഫ്ഐയുടെ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിക്കെത്തും.
ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് നിലപാടാണ് കേരളത്തില്‍ എസ്എഫ്ഐയുടേതെന്ന് വിനയ് ബിദ്രെ ചൂണ്ടിക്കാട്ടി. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ക്യാംപസുകളില്‍ അക്രമം വര്‍ദ്ധിച്ചു. ഇടത് അനുകൂല സംഘടനകളിലെ അധ്യാപകരും അസഹിഷ്ണുതക്ക് കൂട്ടുനില്‍ക്കുന്നു. കേരളത്തിലെ ക്യാംപസുകളില്‍ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിപാടിയുടെ പ്രചരണാര്‍ത്ഥം സെമിനാറുകളും പ്രദര്‍ശനങ്ങളും ഗ്രാമങ്ങള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്ത് നാല് പ്രചാരണ ജാഥകളും പുരോഗമിക്കുകയാണ്.
മീഡിയ കണ്‍വീനര്‍ സാകേത് ബഹുഗുണ, കേരള സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, കമ്യൂണിസ്റ്റ് അക്രമങ്ങളെക്കുറിച്ച് പഠനം നടത്തിയ ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രാഹുല്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: