ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിന് പിബി എടുത്ത നിലപാടിനെ തള്ളി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് പറഞ്ഞ യെച്ചൂരി വിഷയം കേന്ദ്രകമ്മിറ്റി തീരുമാനിക്കട്ടേയെന്നും വ്യക്തമാക്കി.
വിഷയത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. ഈ തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 14 മുതല്‍ 16 വരെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി. കോണ്‍ഗ്രസ് ബന്ധം ആകാമെന്ന സീതാറാം യെച്ചൂരിയുടെ നിലപാട് കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനമെടുത്തിരുന്നു. സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിയാണ് പിബി ഇത്തരമൊരു തീരുമാനമെടുത്തത്. മുഖ്യശത്രുവായ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് സീതാറാം യെച്ചൂരിയും സിപിഎം ബംഗാള്‍ ഘടകവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ബിജെപിയേയും കോണ്‍ഗ്രസിനെയും ഒരു പോലെ ശത്രുക്കളായി കാണണം എന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിനൊപ്പമാണ് പോളിറ്റ് ബ്യൂറോ നിന്നത്. ബിജെപിയെന്ന ഒറ്റ ശത്രുവില്‍ ഊന്നിയുള്ള നയത്തിന് പാര്‍ട്ടി രൂപം നല്‍കണമെന്നായിരുന്നു യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ നയത്തില്‍ നിന്ന് മാറേണ്ട ആവശ്യം ഇല്ലെന്നായിരുന്നു പിബിയിലെ പ്രബല വിഭാഗം വാദിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇതേ അഭിപ്രായമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനവും പോളിറ്റ് ബ്യൂറോ തള്ളുകയായിരുന്നു. ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനം തള്ളുന്നത് സിപിഎമ്മില്‍ അപൂര്‍വ്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: