കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ബോട്ടില്‍ കപ്പലിടിച്ചാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞിരുന്നു.
ബോട്ടിനുള്ളില്‍ നിന്നും കോസ്റ്റ് ഗാര്‍ഡാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ബോട്ടിലെ മീൻപിടുത്തക്കാർ രക്ഷപ്പെടുത്തിയിരുന്നു. ഇവരാണ് അപകടത്തിന്റെ വിവരങ്ങൾ നൽകിയത്.
കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ഇമ്മാനുവൻ എന്ന മത്സ്യബന്ധന ബോട്ടാണ് ബേപ്പൂരിൽ നിന്നും 50നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ബോട്ട് മുങ്ങിയ വിവരം കോസ്റ്റ്ഗാർഡിന്റെ കൊച്ചിയിലെ കേന്ദ്രത്തിൽ നിന്നും ബേപ്പൂർ കോസ്റ്റ്ഗാർഡ് ആസ്ഥാനത്ത് ലഭിക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ കൊച്ചിയിൽ നിന്നുളള ഡോണിയർ എയർക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് മുങ്ങിയത് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: