തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ സിനിമ അപ് ലോഡ് ചെയ്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെ കേസ്. അമല്‍നീരദ് സംവിധാനം ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയും കാണുകയും ചെയ്തവര്‍ക്കേതിരെയാണ് കേസ്. വിദേശരാജ്യങ്ങളിലടക്കം താമസിക്കുന്ന ആയിരത്തിലധികം പേരെയാക്കും പ്രതികളാക്കുക. ഇവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
ഇതാദ്യമായാണ് സിനിമ ഇന്റര്‍നെറ്റില്‍ അനധികൃതമായി അപ്ലോഡ് ചെയ്തതിന് ഇത്രയധികം പേര്‍ക്കെതിരേ കേസെടുക്കുന്നത്. ഇന്റര്‍നെറ്റിലെ വ്യാജ സിനിമാ ഇടപാടുകള്‍ പിന്തുടര്ന്നു പിടികൂടാനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. സിനിമ അപ്ലോഡ് ചെയ്ത പൂനെയിലെ 19 കാരനായ ഒരു മലയാളി വിദ്യാര്‍ഥിയടക്കം പതിനാറ് പേരെ ഉള്‍പ്പെടുത്തി കോടതിയില്‍ ആന്റി പൈറസി സെല്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
പൂനെയിലെ വിദ്യാര്‍ഥി അപ്ലോഡ് ചെയ്ത സിനിമ കണ്ടവരാണ് 16 അംഗ പ്രതിപ്പട്ടികയില്‍ കൂടുതലും ഉള്ളത്. ബാച്ചിലര്‍ പാര്‍ട്ടിയുടെ സി.ഡിയും ഡിവിഡിയും പുറത്തിറക്കിയ മൂവി ചാനല്‍ എന്ന കമ്പനിയാണ് കേസ് നല്‍കിയത്. സിഡി റിലീസായതിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റിലൂടെ ചിത്രത്തിന്റെ വ്യാജപകര്‍പ്പ് കണ്ടത് 33,000 പേരാണ്.
ഇന്റര്‍നെറ്റിലൂടെ വ്യാജപകര്‍പ്പുകളുടെ പ്രചാരണം സിനിമാ നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. അടുത്തിടെ റിലീസായ സെക്കന്‍ഡ് ഷോ, ഓര്‍ഡിനറി എന്നീ സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ 20 ലക്ഷത്തോളം പേര് കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: