കൊച്ചി: കലാലയങ്ങളില്‍ പഠിപ്പുമുടക്കിയുള്ള വിദ്യാര്‍ഥി സമരം പാടില്ലെന്നു ഹൈക്കോടതി. പഠനവും സമരവും ഒന്നിച്ച് പോകേണ്ടതില്ല. പഠിപ്പ് മുടക്കി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്താക്കാന്‍ മാനേജ്മെന്റിന് അധികാരമുണ്ട്. ഹൈക്കോടതി വ്യക്തമാക്കി. കലാലയങ്ങളില്‍ സമരം, ധര്‍ണ, സത്യഗ്രഹം എന്നിവ അനുവദിക്കേണ്ടതില്ലെന്നും കോളേജില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ മാനേജ്മെന്റിനു പോലീസിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. എംഇഎസ് മാനേജ്മെന്റ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാനാവില്ല. രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ടു പോകുന്നത് ശരിയല്ല. കുട്ടികള്‍ കലാലയങ്ങളില്‍ എത്തുന്നത് പഠിക്കാനാവണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പഠനത്തിനും വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. ഏത് വേണമെന്നു വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കോളേജ് ഉപേയാഗിക്കാന്‍ അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കി.
അക്കാദമിക് സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കേണ്ടതില്ല. ധര്‍ണ, പട്ടിണിസമരം, സത്യാഗ്രഹം മുതലായവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ട. വിദ്യാര്‍ഥികള്‍ കലാലയത്തിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ പുറത്താക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനത്തിന് ഉള്ളവയാണ്, രാഷ്ട്രീയത്തിനല്ല. രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തരുത്. ഒരു പൗരന്റെ വിദ്യാഭ്യാസ അവകാശത്തെ ഇല്ലാതാക്കുന്ന നടപടികള്‍ അനവദിക്കാനാവില്ല.
സമരം നടത്തുന്നത് കോളജിനു പുറത്താണെന്നാണ് എസ്എഫ്ഐക്കാര്‍ പറയുന്നത്. എന്നാല്‍ മാനേജ്മെന്റ് ഹാജരാക്കിയ ഫോട്ടോകളില്‍ കലാലയത്തിനുള്ളില്‍ ബാനറുകളും ലൗഡ്സ്പീക്കറുകളും മറ്റും കാണാം. ഇത് കലാലയത്തിനുള്ളില്‍ അനുവദിക്കരുത്. പോലീസ് ഇവയെല്ലാം നീക്കണം. മാനേജ്മെന്റ് നല്കിയ ഫോട്ടോയില്‍ കുട്ടികള്‍ കോളേജിനുള്ളില്‍ ധര്‍ണ നടത്തുന്നത് കാണാം.
കലാലയത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കാനും പഠനം നടത്താനും സാഹചര്യം ഒരുക്കണം. പാതയോരത്ത് യാത്രക്കാരെ തടസപ്പെടുത്തിയുള്ള സമരവും അനുവദിക്കരുത്. കലാലയത്തിനുള്ളില്‍ സമരം, ധര്‍ണ എന്നിവ തടയാന്‍ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ പോലീസ് സഹായം നല്‍കണം. എന്നാല്‍ നിയമപരമായ അവകാശങ്ങള്‍ക്കായി കോടതിയെ സമീപിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് അവകാശം ഉണ്ടായിരിക്കും.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടുത്ത 16ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹാജരാവണമെന്നും കോടതി നല്കിയ ഉത്തരവ് അനുസരിച്ച് നടപടി സ്വീകരിച്ചുവെന്നും സമരപ്പന്തല്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തുവെന്നും പോലീസ് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: