ഹൈദരാബാദ് : തെലങ്കാനയില്‍ ആറു വയസുകാരിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ശേഷം കൊന്ന് കിണറ്റില്‍ തള്ളി. സംഭവത്തില്‍ 22 വയസുകാരനായ ശിവകുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവകുമാര്‍ കുട്ടിയുടെ അമ്മാവനാണെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടി സ്കൂളില്‍ നിന്നും ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ കുട്ടി സ്കൂളിലേക്ക് മടങ്ങി. എന്നാല്‍ അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. അന്നാണ് വീട്ടുകാര്‍ കുട്ടിയെ അവസാനമായി കണ്ടത്.
കുട്ടിയെ പരിസര പ്രദേശങ്ങളിലും സ്കൂളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്കി. പെണ്‍കുട്ടി സ്കൂളില്‍ പോകുന്ന വഴിയില്‍ താമസിക്കുന്ന ആളുകളെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് ശിവകുമാറിന്റെ കൂടെ പെണ്‍കുട്ടി പോകുന്നതായി കണ്ടെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍, സ്കൂളില്‍ പോകും വഴി കുട്ടിയെ അടുത്തുള്ള കൃഷിസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. പിന്നീട് കുട്ടിയെക്കൊന്ന് അടുത്തുള്ള കിണറ്റില്‍ തള്ളിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: