ന്യൂദല്‍ഹി: യുപിഎ ഭരണകാലത്തെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതി കേസില്‍ മുഖ്യപ്രതി അന്നത്തെ വ്യോമസേനാ മേധാവി എസ്പി ത്യാഗിക്ക് സിബിഐ കുറ്റപത്രം നല്കി. ഇടപാട് ശരിയാക്കി നല്‍കിയതിന് വെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍ നിന്ന് ത്യാഗി 42 ദശലക്ഷം യൂറോ( 323 കോടി രൂപ) വാങ്ങിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ത്യാഗിയുടെ അനന്തരവന് ജൂലിക്ക് 2.28 കോടിയാണ് ലഭിച്ചത്.
ഇടപാട് രാജ്യത്തിന് 3060 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. എയര്‍മാര്‍ഷല്‍ ജെഎസ് ഗുജ്റാളിനെയും സിബിഐ ഗൂഡാലോചനക്കേസില്‍ പെടുത്തിയിട്ടുണ്ട്. ത്യാഗിയാണ് മുഖ്യ ഗൂഡാലോചനക്കാരന്. ഇറ്റാലിയന്‍ ഇടനിലക്കാരന് ഗൈഡോ ഹഷേക്, കാര്‍ലോസ് ഗെരോസ, ക്രിസ്ത്യന്‍ മിഷേല്‍, അഗസ്റ്റ കമ്പനി ഉന്നതര്‍, ത്യാഗിയുടെ സഹോദരന്മാരായ സഞ്ജീവ്, രാജീവ്, സന്ദീപ് തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികള്‍.
അഗസ്റ്റക്ക് കരാര്‍ നല്കാന്, വിവിഐപികള്‍ക്കു വേണ്ടിയുള്ള കോപ്ടറിനു വേണ്ട മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയെന്നതാണ് പ്രധാന കുറ്റം. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിവിഐപി കോപ്ടറുകള്‍ക്ക് ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയണം എന്നതായിരുന്നു പ്രധാന മാനദണ്ഡം.
ത്യാഗി ഇടപെട്ട് ഇത് 4500 മീറ്റര്‍( 15,000 അടി) ആയി കുറച്ചു. അഗസ്റ്റയുടെ കോപ്ടറുകള്‍ക്ക് ആറായിരം അടി ഉയരത്തില്‍ പറക്കാന്‍ ശേഷിയില്ല. ഈ മാറ്റം വരുത്തിയതോടെയാണ് അഗസ്റ്റക്ക് കരാറില്‍ പങ്കെടുക്കാന്‍ സാധിച്ചത്.
കേസില്‍ സോണിയ ബന്ധം
2013ലാണ് വിവാദം പുറത്തുവന്നതെങ്കിലും നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണ് അഴിമതിക്കാര്‍ക്ക് എതിരെ നിയമ നടപടികള്‍ തുടങ്ങിയത്. 4281 കോടി രൂപയ്ക്ക് 12 വിവിഐപി ഹെലിക്കോപ്ടറുകള്‍ വാങ്ങാനായിരുന്നു കരാര്‍. കരാര്‍ അഗസ്റ്റക്ക് ലഭിക്കാനായി രാഷ്ട്രീയക്കാര്‍ക്കും കോഴ നല്‍കിയതായി ഇടനിലക്കാരനും ആയുധ വ്യാപാരിയുമായ ക്രിസ്ത്യന്‍ മിഷേലിന്റെ കുറിപ്പില്‍ കെണ്ടത്തിയിട്ടുണ്ട്. ഈ കുറിപ്പ് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സോണിയയുടെ അടുത്തയാള്‍ക്കാര്‍ക്ക് കോഴ നല്‍കിയെന്നാണ് കുറിപ്പില്‍. സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിന്റെ പേരും കുറിപ്പിലുണ്ട്. ത്യാഗിയടക്കം ഓരോരുത്തര്‍ക്കും നല്കിയ കോഴയുടെ വിശദവിവരങ്ങളും കുറിപ്പില്‍ കാണാം. വെസ്റ്റ്ലാന്ഡും മിഷേലും ഗൈഡോ ഹഷേകും തമ്മിലുണ്ടാക്കിയ 215 കോടി രൂപയുടെ കരാറും സിബിഐ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: