തിരുവനന്തപുരം: ചാല കമ്പോളത്തില്‍ അട്ടക്കുളങ്ങരയ്ക്ക് സമീപ പ്രദേശങ്ങളിലെ പ്ലാസ്റ്റിക് മൊത്തക്കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. 6 സ്ഥാപനങ്ങളില്‍ നിന്നായി 400 കിലോഗ്രാം പ്ലാസ്റ്റിക്, നോണ്‍ വോവന്‍ പോളിപ്രൊപ്പിലീന്‍ ക്യാരിബാഗുകളാണ് പിടിച്ചെടുത്തത്.
നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി. ധര്മപാലന്, ഉഷാകരന്‍, രമേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരാണ് പരിശോധന നടത്തിയത്. നഗരത്തില്‍ പ്ലാസ്റ്റിക്, നോണ്‍ വോവന്‍ പോളിപ്രൊപ്പിലീന്‍ ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തോട് പൊതുജനങ്ങളും ബഹുഭൂരിപക്ഷം വ്യാപാരികളും സഹകരിക്കുന്നുണ്ട്. എന്നാല്‍ ചുരുക്കം ചില വ്യാപാരികള്‍ നിരോധനം ലംഘിച്ച് പ്ലാസ്റ്റിക്, നോണ്‍ വോവന്‍ പോളിപ്രൊപ്പിലീന്‍ ക്യാരിബാഗുകള്‍ വില്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ശക്തമായ പരിശോധന ആരംഭിച്ചത്.
നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചയുടന്‍ ഏതാനും വ്യാപാരികള്‍ സംഘടിച്ചെത്തി സംഘര്‍ഷം സൃഷ്ടിച്ചു. കടകംപള്ളി സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപകുമാറിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സ്ക്വാഡിനോടൊപ്പം സുരക്ഷയ്ക്കായി ഫോര്‍ട്ട് എസ്ഐയുടെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസ് സംഘം ഇടപെട്ട് ഇത് തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തേക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സിഐമാര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിച്ചേര്‍ന്ന് പരിശോധന പൂര്‍ത്തീകരിക്കാനാവശ്യമായ സാഹചര്യമൊരുക്കി. ചില വ്യാപാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന എതിര്‍പ്പ് കര്‍ശനമായി നേരിടുമെന്നും പ്ലാസ്റ്റിക്, നോണ്‍ വോവന്‍ പോളിപ്രൊപ്പിലീന്‍ ക്യാരിബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശക്തമായി നടപ്പാക്കുമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: