ന്യൂദല്‍ഹി; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇത് വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതി പറഞ്ഞു.
ഡിസംബര്‍ 18നു മുന്‍പ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മതി. മാതൃകാ പെരുമാറ്റച്ചട്ടം നേരത്തെ നടപ്പാക്കേണ്ടിവന്നാല്‍ ദീര്‍ഘകാലം അവര്‍ക്ക് അതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഇത്രയും കാലം പെരുമാറ്റച്ചട്ടം അടിച്ചേല്‍പ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. അത് അവിടുത്തെ വികസന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കും. ജ്യോതി പറഞ്ഞു.
പെരുമാറ്റച്ചട്ടം വരും മുന്‍പ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാനം കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വിജ്ഞാപനം വരുന്ന ദിവസവും തമ്മില്‍ 21 ദിവസത്തില്‍ കൂടുതല്‍ അകലം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിയമമന്ത്രാലയവും തമ്മില്‍ 2001ല്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിനര്‍ഥം മാതൃകാ പെരുമാറ്റച്ചട്ടം 46 ദിവസമുണ്ടാകും എന്നാണ്. പണ്ട് മാതൃകാ പെരുമാറ്റച്ചട്ടം 86 ദിവസം വരെ നീണ്ട സംഭവങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: