തലശ്ശേരി: നഗരമദ്ധ്യത്തിലുള്ള ഏഴ് ഭക്ഷണശാലകളില്‍ ഇന്നലെ രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് ഹോട്ടലുകളില്‍ കരുതിവച്ച പഴകിയ ആഹാരസാധനങ്ങള്‍ മുനിസിപ്പല്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. പഴകിയ ചോറ്, പൊരിച്ച കോഴി, പൊറോട്ട മാവ്, ചപ്പാത്തി, ഉള്ളി മസാല, സാലഡ്, തൈര്, ചട്നി, വെജിറ്റബിള്‍ കുറുമ, മത്സ്യക്കറി, എന്നിവയാണ് കണ്ടെത്തിയത്. ഫയര്‍ സ്റ്റേഷനടുത്ത ഫുഡ് പാലസ്, എം.ജി.റോഡിലെ അഫാമിയ എന്നിവിടങ്ങളില്‍ നിന്നാണിവ കസ്റ്റഡിയിലെടുത്തത് നഗരസഭാ ഓഫീസിലെത്തിച്ച ഭക്ഷണ സാധനങ്ങള്‍ പിന്നീട് നശിപ്പിച്ചു. വില്‍പ്പനക്കായി ഒരുക്കിവെച്ച ഇവയില്‍ മിക്കതും അഴുകി ദുര്ഗ്ഗന്ധംവമിക്കുന്ന നിലയിലുള്ളതായിരുന്നു.ആരോഗ്യത്തിന് ഹാനികരമായ ഇത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ച ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ടാവുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ വി.പി. ബാബു, കെ.സജിന, ശശിധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: