കോട്ടയം: സുപ്രീംകോടതി സ്ത്രീപ്രവേശനം അനുവദിച്ചാലും വിശ്വാസവും വിവേകവുമുള്ള 10നും 50നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ആചാരവും അനുഷ്ഠാനവും സുരക്ഷയുമാണ് കാരണം. ശബരിമലയെ തായ്ലന്റാക്കാന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ദേവസ്വംബോര്‍ഡ് ഉറച്ച് നില്‍ക്കുകയാണ്. ഇത് സംബന്ധിച്ച കേസ് ഭരണഘടനാ ബഞ്ചിന് വിട്ടത് സ്വാഗതാര്‍ഹമാണ്.
ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരിയുടെ സവിധത്തിലേക്ക് വരുന്നവര്‍ ആത്മശുദ്ധിയും ശരീരശുദ്ധിയും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യമാണ് ദേവസ്വംബോര്‍ഡ് സുപ്രീം കോടതിയി്ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കൊടുത്തത്.
ശബരിമലയിലെ സ്ത്രീപ്രവേശന കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് വിട്ടതോടെ ബോര്‍ഡിന്റെ താല്പര്യം സംരക്ഷിക്കാനുള്ള പശ്ചാത്തലം ഒരുങ്ങുകയാണ്. ശബരിമലയില്‍ മലയാളി ബ്രാഹ്മണര്‍ പൂജ ചെയ്യണമെന്നാണ് നിഷ്ഠയെന്നും താന്ത്രിക, ആഗമ ശാസ്ത്ര പ്രകാരമണ് അവിടെ പൂജാകാര്യങ്ങള്‍ ചെയ്യുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 30 വര്‍ഷം മുമ്പ് തന്നെ അബ്രാഹ്മണ ശാന്തി നിയമനം നടത്തിയിരുന്നതായി പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വെളിപ്പെടുത്തി. പ്രാക്കുളം ഭാസി ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്താണ് നിയമനം നടത്തിയത്. ഇപ്പോള്‍ നടത്തിയ നിയമനത്തെ ചിലര്‍ ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത് പറയേണ്ടി വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദേവസ്വം ബോര്‍ഡ് അധികാരത്തില്‍ വന്നതിന് ശേഷമാണ് ഒരു അബ്രാഹ്മണ തന്ത്രിയെ നിയമിക്കുന്നത്.
ശ്രീധരന് തന്ത്രിയുടെ മകന് രാകേഷ് തന്ത്രിയെയാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ തന്ത്രിയായി നിയമിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണ ശാന്തി നിയമനം വിവാദമായപ്പോള്‍ നിര്‍ത്തിവച്ച കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കിയത് ഈ ദേവസ്വം ബോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ദേവസ്വംബോര്‍ഡ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അബ്രാഹ്മണ ശാന്തിനിയമനത്തിന് നീക്കം നടത്തിയിരുന്നു. ഇതിനായി ദേവസ്വം റൂക്രൂട്ട്മെന്റ് ബോര്‍ഡ് അന്നത്തെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ദേവസ്വംബോര്‍ഡ് എഴുത്ത് പരീക്ഷ നടത്തി തെരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ അന്നത്തെ റിക്രൂട്ടമെന്റ് ബോര്‍ഡ് ഈ നിര്‍ദ്ദേശത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മൂന്നംഗ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കുകയും ശാന്തിനിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: