തിരുവനന്തപുരം: ‘അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നവംബര്‍ 11ന് എബിവിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലോ കേരള മഹാറാലിയുടെ ഭാഗമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ഒ. നിധീഷ് നയിച്ച യാത്ര കേണല്‍ മട്ടത്ത് മോഹനന് ഉണ്ണിത്താന് പതാക കൈമാറി കുണ്ടറ വിളംബര ഭൂമിയില്‍ നിന്ന് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നയിച്ച യാത്ര കാട്ടാക്കടയില്‍ നിന്നാണ് ആരംഭിച്ചത്. നിരവധി സ്വീകരണങ്ങള്‍ക്കുശേഷം രണ്ടുയാത്രയും തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.
സമാപന സമ്മേളനം എബിവിപി അഖില ഭാരതീയ പ്രവര്‍ത്തകസമിതി അംഗം വിക്രാന്ത് കണ്ടേവാള് ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകളില്‍ അവകാശ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്ന ഹൈക്കോടതിവിധി അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തി വോട്ടവകാശമുള്ള രാജ്യത്ത് 18 വയസ്സു പൂര്‍ത്തിയായവര്‍ പഠിക്കുന്ന കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലായെന്ന് പറയുന്നത് കോടതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യും. ഇത്തരം വിധിന്യായങ്ങള്‍ ക്യാമ്പസുകളെ അരാഷ്ട്രീയവത്ക്കരിക്കാനും മാനേജ്മെന്റുകളുടെ താല്പര്യം സംരക്ഷിക്കാനും മാത്രമേ ഉതകുകയുള്ളൂവെന്നും വിക്രാന്ത് കണ്ടേവാള് പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളില്‍ സമരത്തിന്റെ പേരില്‍ എസ്എഫ്ഐ കാണിക്കുന്ന അക്രമങ്ങളാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനത്തെ പൊതുസമൂഹം തെറ്റിദ്ധരിക്കാന്‍ കാരണം എന്ന് എബിവിപി ദേശീയ സെക്രട്ടറി നിധീഷ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ എ.എസ്. അഖില്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ എസ്. ശരത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: