തളിപ്പറമ്പ്: നീര്‍ത്തടാധിഷ്ഠിത പദ്ധതികളിലൂടെ പ്രാദേശിക വികസനം സാധ്യമാക്കുന്നതിന് തളിപ്പറമ്പ് മണ്ഡലത്തിലും അനുബന്ധ പഞ്ചായത്തുകളിലും നടപ്പാക്കിവരുന്ന സമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു മുന്നോടിയായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സമൃദ്ധി പദ്ധതികള്‍ക്കായി ബാങ്കുകളില്‍ നിന്നെടുക്കുന്ന ലോണുകള്‍ക്ക് ഗുണഭോക്താവിന് പലിശയിളവ് നല്കുന്ന പദ്ധതി വയ്ക്കാനും പ്രവര്‍ത്തനമൂലധനത്തിന് വായ്പ നല്‍കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. ജില്ലാ കലക്ടറുടെ മേല്‍ നോട്ടത്തില്‍ സമൃദ്ധി പദ്ധതികളുടെ ഏകോപനച്ചുമതല സബ് കലക്ടര്‍ക്ക് നല്കി സര്‍ക്കാര്‍ ഉത്തരവായതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളുടെ ഏകോപനത്തിന് സംവിധാനമില്ലെന്നതാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സംരംഭകര്‍ നേരിടുന്ന പ്രധാന പ്രശ്നമെന്നും സമൃദ്ധി പദ്ധതികള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളുടെ ഏകോപനത്തിലൂടെയാണ് സാധ്യമാക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച സബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍മാരായ പി.കെ.ശ്യാമള ടീച്ചര്‍, അള്ളാംകുളം മഹമൂദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, നബാര്‍ഡ് ജനറല്‍ മാനേജര്‍ എസ്.എസ് നാഗേഷ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: