കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ ഇക്കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ടില്‍ ചരക്ക്കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡും നാവികസേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് തകര്‍ന്ന ബോട്ടിന്റെ വീല്‍ഹൗസിന് സമീപം കുരുങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ബേപ്പൂര്‍ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ അപകടമുണ്ടായത്. തിരുവനന്തപുരം പൂവാര്‍ സ്വദേശി ജോണ്സണ്(20), പുളിക്കര സ്വദേശി പ്രിന്‍സ്(20), ബോട്ട് ഉടമ നാഗര്‍കോവില്‍ സ്വദേശി ആന്റോ(39), താത്തൂര്‍ സ്വദേശി റമ്യാസ്(50) എന്നിവരെയാണ് അപകടത്തെതുടര്‍ന്ന് കാണാതായത്. ഇന്നലെ കണ്ടെത്തിയ മൃതദേഹവുമായി ആന്‍ മേരി എന്ന ബോട്ടില്‍ നാവിക ഉദ്യോഗസ്ഥര്‍ രാത്രി വൈകി ബേപ്പൂരിലേക്ക് തിരിച്ചു. അപകടത്തില്‍ രക്ഷപ്പെട്ട താത്തൂര്‍ മണവാളക്കുറിച്ചി കാര്‍ത്തിക്(21), സേവ്യര്‍(58) എന്നിവരെ കഴിഞ്ഞ ദിവസം ബേപ്പൂരില്‍ എത്തിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. കപ്പല്‍ ഇടിച്ചതിനെതുടര്‍ന്ന് ബോട്ട് മുങ്ങുകയായിരുന്നുവെന്ന് രക്ഷപ്പെട്ട സേവ്യര്‍ പറഞ്ഞു. ബേപ്പൂരിലെ സ്വകാര്യ ആസ്പത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയ സേവ്യര്‍ കാര്‍ത്തിക്ക് എന്നിവരില്‍ നിന്ന് മര്‍ക്കന്റൈന്‍ മറൈന്‍ ഡിപാര്‍ട്ട്മെന്റ് നോട്ടിക്കല്‍ സര്‍വേയര്‍ ക്യാപ്റ്റന്‍ സുരേഷ്നായര്‍, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ കെ. അശ്വനി പ്രതാപ്, സൂപ്രണ്ട് അബ്ദുല്‍ മനാഫ് എന്നിവര്‍ തെളിവുകള്‍ ശേഖരിച്ചു. അപകടം സംബന്ധിച്ച് ബേപ്പൂര്‍ തീരദേശപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ കാണാതായവരെ കണ്ടെത്താന്‍ ഇന്നും സംയുക്ത തെരച്ചില്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: