മണിമല: ലക്ഷങ്ങള്‍ മുടക്കി പണിത മണിമല പഞ്ചായത്ത് സ്റ്റേഡിയം കാട് കയറി നശിക്കുന്നു. 115 മീറ്റര്‍ നീളവും 65 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയം 2004ല്‍ 16 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ്. സംരക്ഷിക്കാനാളില്ലാത്തതിനാല്‍ കന്നുകാലികളും അനധികൃത ഉപയോഗവും നടത്തി സ്റ്റേഡിയം ഏറെക്കുറെ നശിച്ച മട്ടാണ്.
ഗെയ്റ്റ് പൂട്ടാത്തതിനാല്‍ പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ട്രാക്ക് ഡ്രൈവിങ്ങ് പരിശീലനം നടത്താനും കന്നുകാലികള്‍ക്ക് വിഹരിക്കാനുമുള്ള സ്ഥലമായി മാറി. സ്റ്റേഡിയത്തിലെ ഇരിപ്പിടവും സൈഡിലെ നെറ്റും, ലോംങ്ങ് ജമ്പ്,ഹൈജമ്പ്എന്നിവയ്ക്കായി നിര്‍മ്മിച്ച പിറ്റും, ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍, ക്രിക്കറ്റ് എന്നിവയ്ക്കായി പ്രത്യേകം നിര്‍മ്മിച്ച കോര്‍ട്ടുകളും സംരക്ഷണമില്ലാത്തതിനാല്‍ നശിച്ചു. രണ്ടു എംപിമാരുടെ ഫണ്ടും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. ജെആര്‍വൈ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സംരക്ഷണഭിത്തിയുണ്ടാക്കിയത്.
മൂന്നുതവണ കറുകച്ചാല്‍ സബ്ജില്ലാ കായിക മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇതിന് പുറമേ നിരവധി സമ്മേളനങ്ങള്‍ക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.
സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിനു താഴെയായി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ഉപയോഗശൂന്യമായി ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്.
സ്റ്റേഡിയത്തിനു സമീപത്തെ ഏഴ് സ്കൂളുകളില്‍ നിന്ന് മുന്‍ കാലങ്ങളില്‍ കുട്ടികള്‍ പരിശീലനത്തിനെത്തിയിരുന്നു. സ്റ്റേഡിയത്തില്‍ പലതവണ നട്ട തണല്‍മരങ്ങളും മറ്റും കന്നുകാലികള്‍ നശിപ്പിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം നവീകരിക്കുവാനും നടപടിയില്ല. ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയം നവീകരിക്കുവാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ കേന്ദ്ര ടൂറിസം മന്ത്രിയ്ക്കു നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: