ഇടുക്കി: ശാന്തന്‍പാറ വില്ലേജില്‍പ്പെട്ട കഴുതക്കുളംമേട്ടില്‍ അഞ്ചേക്കര്‍ ഭൂമി കൈയേറി ഓറഞ്ച് കൃഷിയിറക്കി. തമിഴ്നാട് സ്വദേശി കൃഷ്ണകുമാര്‍ എന്നയാളാണ് ഭൂമി കൈയേറിയിരിക്കുന്നതെന്നാണ് പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ഇവിടെ ഭൂമി കൈയേറിയത് ഭൂസംരക്ഷണസേന കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ പരിശോധനയ്ക്കെത്തിയ ഭൂസംരക്ഷണസേനയിലെ അംഗങ്ങളെ പ്രാദേശിക റവന്യൂ നേതൃത്വം പട്ടയ ഭൂമിയാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കെത്തിയപ്പോള്‍ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപകമായി ഓറഞ്ച് ചെടികള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. രേഖകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഭൂമിയാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് ഭൂസംരക്ഷണസേന സ്ഥലത്തെത്തി തൈകള്‍ നശിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. മുള്ളുള്ളതിനാല്‍ കാട്ടാനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ നശിപ്പിക്കില്ലെന്ന് ബോധ്യമുള്ളതിനാലാണ് ഓറഞ്ച് ചെടികള്‍ നട്ട് ഭൂമി കൈയേറാനുള്ള തന്ത്രം ഭൂമാഫിയ സ്വീകരിച്ചിരിക്കുന്നത്. കൈയേറ്റ ഭൂമിയില്‍ പട്ടയം സമ്പാദിക്കാനുള്ള നീക്കവും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: