ആലപ്പുഴ: സിപിഎമ്മിന് കേരളത്തില്‍ നിലനില്‍പ്പ് നഷ്ടമായപ്പോള്‍ അക്രമം നടത്തുകയാണെന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി സത്യപാല്‍സിങ്. ലോകം മുഴുവന്‍ കമ്യൂണിസത്തെ നിരാകരിച്ചു. ബംഗാളിലും അവര്‍ ഇല്ലാതായി. ത്രിപുരയും അവരെ കൈവിടാന്‍ പോകുന്നു. കേരളത്തിലും ദയനീയ സ്ഥിതിയിലാണവര്‍. അക്രമം നടത്തിയും ഭയപ്പെടുത്തിയും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ചേര്‍ത്തലയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത അഭിപ്രായവും പ്രത്യയശാസ്ത്രവും സമൂഹത്തിലുണ്ട്. എന്നാല്‍ ഞങ്ങളുടെ വിശ്വാസം മാത്രം നിലനിന്നാല്‍ മതിയെന്ന് ആരെങ്കിലും ശഠിക്കുന്നത് അംഗീകരിക്കാനാകില്ല. ജനാധിപത്യ വിരുദ്ധമായ ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്തുക തന്നെ വേണം. മുഖ്യമന്ത്രി പിണറായി വിജന്റെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. പോലീസ് അവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. ഭരണഘടനാപരമായി പ്രവര്‍ത്തിക്കേണ്ടവരാണ് പോലീസുകാര്‍. രാഷ്ട്രീയക്കാരുടെ ചട്ടുകമായി അവര്‍ മാറരുത്.
രാജ്യത്ത് വികസനമാണ് ആവശ്യം. അതിനായുള്ള സാഹചര്യമാണുണ്ടാകേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിലൂന്നിയുള്ള സദ്ഭരണമാണ് നടപ്പിലാക്കുന്നത്. കേരളത്തിലും അക്രമത്തിനെതിരായ മുന്നേറ്റം ഉണ്ടാകണം. എങ്കില്‍ മാത്രമേ വികസനത്തിലൂന്നിയുള്ള സമാധാന ഭരണം ഉണ്ടാകൂ എന്നും മന്ത്രി സത്യപാല്‍ സിങ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായി ഖന്ന, എല്‍.ഗണേശ് എംപി, നെഹ്രു യുവകേന്ദ്ര വൈസ് ചെയര്മാന് ചന്ദ്രശേഖര്‍, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്, കെ.സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്, ഡി. അശ്വനീദേവ്, വെള്ളിയാകുളം പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: