കോട്ടയം: കുമരകമെന്ന മനോഹര ഗ്രാമത്തെ കണ്ണൂരാക്കാന്‍ സിപിഎം നീക്കം. കൂലിപ്പണിചെയ്തും കൃഷിചെയ്തും ജീവിക്കുന്ന സാധാരണക്കാരുടെ ഈ മനോഹര ഗ്രാമത്തെ കണ്ണൂരിലെ പോലെ കുരുതിക്കളമാക്കാനുള്ള ആസൂത്രിത നീക്കമാണ് വളരെക്കാലമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം സിപിഎം ആക്രമണത്തിനിരയാകുന്ന കുമരകത്തേക്ക് ജനരക്ഷായാത്രാ നായകന് കുമ്മനം രാജശേഖരനെത്തിയപ്പോള് പ്രദേശവാസികള്‍ക്ക് പറയാനേറെ. സിപിഎമ്മുകാര്‍ സൈ്വര്യ ജീവിതത്തിനനുവദിക്കാത്തതിന്റെ പരാതികള്‍. ആക്രമണത്തിനിരയായിട്ടും കുമരകത്തെ പ്രവര്‍ത്തകര്‍ ബിജെപിയുടെ ആദര്‍ശത്തില്‍ ഉറച്ചു നിന്നു പ്രവര്‍ത്തിക്കുന്നതിലെ അഭിമാനം കുമ്മനം അവരുമായി പങ്കുവച്ചു.
ദേശീയ സഹസംഘടനാ കാര്യദര്‍ശി ബി.എല്‍. സന്തോഷ്, ശ്യാമപ്രസാദ് മുഖര്‍ജി ദേശീയ ഫൗണ്ടേഷന് ഡയറക്ടര്‍ അനില്ബെന് ഗാംഗുലി, ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജല്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് തുടങ്ങിയവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. സിപിഎമ്മുകാരുടെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ കുമരകം ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി പ്രവര്‍ത്തകനുമായ പി.കെ. സേതുവിന്റെ വീട് കുമ്മനം സന്ദര്‍ശിച്ചു. അഞ്ചുമാസത്തിനുമുമ്പായിരുന്നു കണ്ണില്ലാത്ത സിപിഎം ഭീകരതയ്ക്ക് സേതു ഇരയായത്. പഞ്ചായത്ത് യോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സംഘമായെത്തി ആക്രമിക്കുകയായിരുന്നു. സേതുവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പത്തോളം വീടുകളാണ് അന്ന് സിപിഎമ്മുകാര്‍ തകര്‍ത്തത്.
പഞ്ചായത്ത് അംഗമായിരിക്കുമ്പോഴും തടിപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്ന സേതു സിപിഎമ്മിന്റെ ഉരുക്കു കോട്ടകളെ വെല്ലുവിളിച്ചാണ് ബിജെപി പ്രവര്‍ത്തനം നടത്തുന്നതും പഞ്ചായത്ത് അംഗമായി ജയിച്ചതും. കുമരകം പ്രദേശത്തെ ബിജെപിയുടെ വളര്‍ച്ചയില്‍ ഭയപ്പെടുന്ന സിപിഎം അക്രമം നടത്തി ബിജെപിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് സേതു പറഞ്ഞു. രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തെ കുമ്മനവും നേതാക്കളും ആശ്വസിപ്പിച്ചു. ചുവപ്പ് ഭീകരതക്കെതിരായ പോരാട്ടത്തില്‍ ആരും ഒറ്റയ്ക്കല്ലെന്ന് അവര്‍ പറഞ്ഞു. രാജ്യം മുഴുവന്‍ ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: