ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും ചൈനയുമായുള്ള ് അതിര്‍ത്തി മേഖല കാക്കാന്‍ പുതിയ ഓപ്പറേഷന് കമാണ്ട് രൂപീകരിക്കുന്നു. 344 കിലോമീറ്റര്‍ ഇന്ത്യ- ചൈന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്(എല്‍എസി) ലക്ഷ്യമിട്ടാണ് പുതിയ കമാണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ആയിരിക്കും ആസ്ഥാനം.
അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷം തുടര്ക്കഥയായിരിക്കെയാണ് സെന്‍ട്രല്‍ സോണില്‍ പുതിയ കമാണ്ട് രൂപീകരിച്ച് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ കരസേന തീരുമാനിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അടുത്ത ലക്ഷ്യം ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്ത്തിയായേക്കുമെന്നും കരസേനയുടെ കണക്കുകൂട്ടലുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിമാലയത്തിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത്.
നിലവില്‍ ആറു ഓപ്പറേഷണല്‍ കമാണ്ടുകളാണ് കരസേനയ്ക്കുള്ളത്. ലക്നൗവില്‍ സെന്‍ട്രല്‍ കമാണ്ടും കൊല്‍ക്കത്തയില്‍ കിഴക്കന്‍ കമാണ്ടും ഉധംപൂരില്‍ വടക്കന്‍ കമാണ്ടും പൂനയില്‍ തെക്കന്‍ കമാണ്ടും ജയ്പൂരില്‍ തെക്കു പടിഞ്ഞാറന്‍ കമാണ്ടും ചണ്ഡീഗഡില്‍ പടിഞ്ഞാറന്‍ കമാണ്ടും. ഹിമാചലിലെ ഷിംലയില്‍ കരസേനയുടെ പരിശീലന കമാണ്ടുമുണ്ട്.
ഹിമാചല്‍-ഉത്തരാഖണ്ഡ് സെക്ടറില്‍ ബരഹോട്ടി, പുലം സുംബ എന്നീ പ്രദേശങ്ങള്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കത്തിലുള്ള മേഖലയാണ്. ഇവിടെ ചൈനീസ് സൈന്യം പ്രശ്നമുണ്ടാക്കിയേക്കും എന്നും കരസേന കരുതുന്നു. അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ വേഗത്തിലെത്തിക്കുന്നതിനുള്ള റോഡ് നിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് തീരുമാനം. നിലവില്‍ യുപിയിലെ ബറേലി ആസ്ഥാനമായ ആറാം മൗണ്ടന്‍ ഡിവിഷനാണ് എല്‍എസിയുടെ സംരക്ഷണ ചുമതല.
നിത് പാസ്, ലിപുലേക്, താങ് ലാ തുടങ്ങിയ തന്ത്ര പ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ 2020ഓടെ പൂര്ത്തിയേക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന കമാണ്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: