കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട സമയത്ത് മൂന്ന് കപ്പലുകള്‍ കടലില്‍ ഉണ്ടായിരുന്നുവെന്ന് നാവിക സേന. ശ്രീലങ്കയിലേക്കും ഗുജറാത്തിലേക്കും മുംബൈയിലേക്കും പോകുന്ന കപ്പലുകളായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്.
ബോട്ട് അപകടത്തില്‍പ്പെട്ടത് അന്താരാഷ്ട്ര കപ്പല്‍ ചാലിലായിരുന്നുവെന്നും നാവിക സേന വ്യക്തമാക്കി. നാവിക സേന ഫിഷറീസ് വകുപ്പിന് നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ഇമ്മാനുവൻ എന്ന മത്സ്യബന്ധന ബോട്ടാണ് ബേപ്പൂരിൽ നിന്നും 50നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ അപകടത്തില്‍ പെട്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ബോട്ട് മുങ്ങിയ വിവരം കോസ്റ്റ്ഗാർഡിന്റെ കൊച്ചിയിലെ കേന്ദ്രത്തിൽ നിന്നും ബേപ്പൂർ കോസ്റ്റ്ഗാർഡ് ആസ്ഥാനത്ത് ലഭിക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ കൊച്ചിയിൽ നിന്നുളള ഡോണിയർ എയർക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് മുങ്ങിയത് കണ്ടത്.
ആറു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടുകളിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: