ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. കെപിസിസി ഭാരവാഹി പട്ടികയ്ക്ക് പുറമേ സോളാര്‍ കേസുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
വെള്ളിയാഴ്ച കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം.ഹസന്, വി.എം.സുധീരന്, വി.ഡി.സതീശന് എന്നിവരെയാണ് രാഹുല്‍ കണ്ടത്. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമായി ഇടത് സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിശദീകരണമാണ് ഉമ്മന്‍ ചാണ്ടിയും ഹസനും നല്‍കിയത്.
എന്നാല്‍ കേസ് പാര്‍ട്ടിക്ക് ധാര്‍മികമായി കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് സുധീരന് നിലപാടെടുത്തു. അദ്ദേഹം ഇക്കാര്യം രാഹുലിനെ അറിയിക്കുകയും ചെയ്തു. സോളാറില്‍ വീഴ്ച പറ്റിയെന്ന ചില നേതാക്കളുടെ കൂടി അഭിപ്രായം മാനിച്ചാണ് ആന്റണിയുമായി രാഹുല്‍ വിഷയം സംസാരിച്ചത്. ദേശീയ നേതൃത്വത്തിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും വിഷയം രാഹുല്‍ ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: