മലയിന്‍കീഴ്: തെരുവിലെ കാഴ്ചകളും ജീവിതാനുഭവങ്ങളും കവിതയാക്കിയ എ. അയ്യപ്പന്. മേല്‍വിലാസമില്ലാത്ത കവിയാണ് താനെന്ന് വിളിച്ചു പറഞ്ഞയാള്‍. ഏഴുവര്‍ഷം മുന്‍പ് തെരുവില്‍ കിടന്നു തന്നെ മരിച്ച തെരുവിന്റെ കവി. നൂറുകണക്കിന് തീക്ഷണമായ കവിതകള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന എ. അയ്യപ്പന് ജന്മനാട്ടിലുള്ള ഏകസ്മാരകം ഒരു ഗ്രന്ഥപ്പുര മാത്രം.
നേമത്താണ് കവി എ. അയ്യപ്പന് ജനിച്ചതും വളര്‍ന്നതും. അയ്യപ്പന് മരിച്ചപ്പോള്‍ തലസ്ഥാനത്ത് ഉചിതമായ സ്മാരകമൊരുക്കുമെന്ന് സാംസ്കാരികവകുപ്പിലെ മേലാളന്മാര് പലവട്ടം പറഞ്ഞു. ഈ മാസം 22 ന് അയ്യപ്പന്റെ ഏഴാം ചരമവാര്‍ഷികം എത്തുമ്പോഴും സ്മാരകം യാഥാര്‍ഥ്യമാകാതെ ശേഷിക്കുന്നു. അയ്യപ്പന്റെ ഓര്‍മകള്‍ക്ക് ആദരമായാണ് നേമം ബ്ലോക്ക് പഞ്ചായത്ത് 2010 ഒക്ടോബര്‍ 18 ന് ബ്ലോക്ക് ആസ്ഥാനത്ത് കവി അയ്യപ്പന് സ്മാരക ഗ്രന്ഥശാല ആരംഭിച്ചത്. ഗ്രന്ഥശാല നോക്കി നടത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ നടത്തിപ്പ് ചുമതല കാട്ടാക്കട പ്രസ് ക്ലബ്ബിനെ ഏല്‍പ്പിച്ചു. ചുരുങ്ങിയ കാലത്തെ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ 2300 പുസ്തകങ്ങളുള്ള വലിയൊരു ഗ്രന്ഥശാലയായി ഇത് മാറി.
അയ്യപ്പന് രചിച്ച മുഴുവന്‍ കവിതകളുടെയും ശേഖരത്തിനു പുറമെ കവിതകള്‍ക്ക് മാത്രമായൊരു വിഭാഗം ഈ ഗ്രന്ഥശാലയിലുണ്ട്. 22 ന് പ്രിയകവിയുടെ ഓര്‍മദിനത്തില്‍ ഗ്രന്ഥശാലയ്ക്ക് മുന്നിലെ ആല്മരച്ചുവട്ടില് ഒത്തുകൂടാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഓര്മ പുതുക്കലും കവിയരങ്ങുമൊക്കെയായി ഒരു സായാഹ്നം. സര്‍ക്കാര്‍ മറന്ന ജനകീയ കവിയുടെ സ്മരണകള്‍ക്ക് ജന്മനാടിന്റെ ആദരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: