പാരിപ്പള്ളി: ശീമാട്ടി കാരംകോട് കൈത്തറി ആന്‍ഡ് ടെക്സ്റ്റൈല്‍സ്—സംഘത്തിന്റെ 2015- 2016 കാലഘട്ടത്തില്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ചിന് മാറുന്നു. ഏഴ് അംഗങ്ങളടങ്ങുന്ന എല്‍ഡിഎഫ് ഭരണസമിതിയാണ് സൊസൈറ്റിയുടെത്.
2002 മുതല്‍ സെക്രട്ടറിയായിരുന്ന കാരംകോട് സ്വദേശിയായ നിജുവിനെതിരെയാണ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കൊല്ലം ജില്ലാ വ്യവസായ വകുപ്പ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2015-2016ലെ ഓഡിറ്റില്‍ 23 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും ഭരണച്ചുമതല അഡ്മിനിസ്ട്രേറ്റീവിന് നല്‍കുകയുമായിരുന്നു. വ്യവസായ വകുപ്പിന്റെ പരാതിയിന്മേല് ചാത്തന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കീഴിലായിരുന്നു അന്വേഷണം.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഭരണസമിതി വന്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തിയിരുന്നു. 2016ന് മുമ്പുള്ള വര്‍ഷങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരിമറിയില്‍ സര്‍ക്കാര്‍ പണത്തോടൊപ്പം സൊസൈറ്റിയുടെ പണവും ഉള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് മാറുന്നത്.
സൊസൈറ്റിയുടെ കീഴില്‍ തൊഴില്‍ പരിശീലിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ലാന്ടെക്സിന് ജൗളി നല്കുന്ന ഇനത്തില്‍ വര്‍ഷങ്ങളായി കിട്ടാനുള്ള കുടിശ്ശിക തുകയും അടങ്ങുന്ന ലക്ഷങ്ങളാണ് തിരിമറി നടത്തിയത് മുന്‍വര്‍ഷങ്ങളിലും ഇതില്‍ക്കൂടുതല്‍ തിരിമറി നടത്തിയിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സൊസൈറ്റിയില്‍ ഇപ്പോള്‍ 12 പേരാണ് ജോലി ചെയ്യുന്നത്. വിറ്റുവരവ് ഇനത്തില്‍ സൊസൈറ്റിയുടെതായി നല്ലൊരു തുക ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഇപ്പോള്‍ വലിയ കടബാധ്യതയില്‍ കുടുങ്ങിയിരിക്കുകയാണ് സംഘം. പരമ്പരാഗത തൊഴില്‍ മേഖലയെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ ഫണ്ടില്‍നിന്നും ഉപയോഗപ്പെടുത്തേണ്ട പണമാണ് തിരിമറികളിലൂടെ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: